വയനാടന്‍

Wednesday, March 30, 2016

കണ്ണാടി

വയലിൽ മെലിഞ്ഞ
അരക്കെട്ടിൽ നിന്നൊരുടുമുണ്ട്
ഊർന്നു വീഴുമ്പോൾ
നാമെന്തു ചെയ്യും ?
ടിപ്പറുകളിൽ നികന്നു,
വരാൻ പോകുന്ന നഗരത്തിനെ
കാതോർക്കും ...

ഭരണകൂടം അവന്റെ
അടിവസ്ത്രമുരിയുകയും
അടിവയറിനു തൊഴിക്കുകയും
ചെയ്യുമ്പോഴുള്ള ചെണ്ടകളുടെ
അലർച്ചകളോട് നാമെന്തു ചെയ്യും?

മഴ, വെയിൽ കണക്കിൽ
തോറ്റ കുട്ടിയെന്ന പോൽ ശകാരിക്കും
ഉപദേശിക്കും വാ പൊത്തി ചിരിക്കും.

എളുപ്പത്തിൽ കയറാവുന്ന
ഒരു മരകൊമ്പിൽ അവൻ
കഴുത്തൊടിച്ചിടുമ്പോൾ
തുറിച്ചുപോയ കണ്ണുകളോട്
നാമെന്തു പറയും ?

തനിച്ചായ അവന്റെ ഭാര്യയുടെ
നടുവിരൽ ഈണങ്ങളോർത്തു വേദനിക്കും
ഒറ്റപ്പെടുന്ന വഴികളിൽ വെച്ച്
മുട്ടിയാൽ തുറക്കുന്ന
കൊളുത്തുകളെക്കുറിച്ച് ചോദിക്കും.

വിവേചനത്തെക്കുറിച്ച്
ഫാനിൽ തൂക്കിയിട്ട ചോദ്യത്തോട്
നാമെന്തു പറയും ?

സംസ്ക്കാരത്തെക്കുറിച്ചല്ലാതെ
മറ്റെന്തു പറയാൻ

സ്വാതന്ത്ര്യത്തെക്കുറിച്ച്
ഇരുട്ട് മുറിയിലടച്ച കുട്ടികൾ ചോദിക്കുമ്പോൾ
നാമെന്തു പറയും?

അതിർത്തികളിൽ
കൊലചെയ്യപ്പെട്ടവരുടെ
ശവക്കുഴികൾ തോണ്ടിക്കാണിക്കും.

Monday, October 26, 2015

അണ്ടര്‍ സര്‍വീലന്‍സ്

ഞങ്ങള്‍ ചോക്കു കൊണ്ടോ
കരി കൊണ്ടോ
ഒറ്റക്കണ്ണന്‍ രാക്ഷസനെയും
പൂക്കളെയും വരച്ചിരുന്ന
ചെറുപ്പത്തിലെ ഭിത്തികളില്‍
വളര്‍ന്നപ്പോള്‍
അവരെഴുതി


"നിങ്ങളുടെ ഏതൊരു ചലനവും
നിരീക്ഷിക്കപ്പെടുകയും
തുടരാവിശ്യത്തിലേക്ക്
റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യുന്നു."


അധികാരത്തിന്‍റെ
ഡ്രോണ്‍ ക്യാമറകളോ
സദാചാരത്തിന്‍റെ
കണ്ണുകളോ ആവാമത്.



എങ്കിലും ,
ഇതിനു മുന്‍പ്
ഇത്രയും നഗ്നരായി
നാമൊരിക്കലും ഒരുങ്ങിയിട്ടില്ല!



എതിരുടലിലെ
ചെറുവനക്കം പോലും
രേഖപെടുത്തുന്ന
രോമ റഡാറുകള്‍!
സിഗ്നലുകളെ ഞരമ്പുകളിലൂടെ
പായിച്ചു കൊണ്ടിരിക്കുന്നു.



ആദി പാപത്തിനു മുന്‍പുള്ള
ആപ്പിള്‍ കാലഘട്ടത്തില്‍
കാല്‍ കയറ്റി വെച്ച്
റിലീസ് ചെയ്യാന്‍ പോകുന്ന
ഐ ഒ എസിന്‍റെ
ഫീച്ചറുകളെ
വിശകലനം ചെയ്യുകയാണ് നാമിപ്പോള്‍.


സ്റ്റേറ്റ് ഫ്രെണ്ട് ലിയാണ്.
ഏറ്റവും മികച്ചത്
മ്യൂട്ട് മോഡാണ്.


പ്രതികരണ സംവിധാനമുള്ള
പഴയ വേര്‍ഷന്
സ്വയം മരിക്കാനോ,
കൊല്ലപ്പെടുവാനോ ഉള്ള
ഓപ്ക്ഷ നിലേക്ക്
അപ്ഗ്രേഡ് ചെയ്യാം.


ചുട്ട കുഞ്ഞുങ്ങളെ നിരത്തിയ
തീന്‍ മേശയില്‍ താളംപിടിച്ച്
മേഘവിടവിലൂടെ
ഒരു കോളേജ് പ്രിന്‍സിപ്പാളിനെ പോലെ,
സൂക്ഷ്മമായൊരാള്‍ നമ്മെ
നിരീക്ഷിക്കുകയാവും.


നമുക്കതിനെന്താണ്
ദൈവം ജനിച്ചനാള്‍ മുതല്‍
അത്യുന്നതയിലിരിക്കുന്നവന്‍റെ കീഴെ
വിശുദ്ധരായി
തുണിയഴിക്കുന്നവരാണ് നാം.


ഫോക്കസ് ചെയ്യപ്പെടുന്ന
നീണ്ട ദൂരദര്‍ശ്ശിനിക്കുഴലിന്‍റെ
വട്ടത്തില്‍
നിന്‍റെ
ഇളം മഞ്ഞ മുലകള്‍
കക്ഷത്തിലെ രോമങ്ങള്‍
ചന്തികള്‍ ...
മേഘങ്ങള്‍ വിറയ്ക്കുന്നു..
ശരണം വിളികള്‍
വെടിവഴിപാടുകള്‍...


പുതിയ ആപ്പിള്‍ റിലീസ്ചെയ്യുന്നു.
ചുറ്റും കൂടിയവര്‍
ജാതി ചോദിക്കുന്നു
ഭക്ഷണത്തിന്‍റെ പേരു ചോദിക്കുന്നു
തെറ്റുകളെ നിരത്തുന്നു.
വെടിയുതിര്‍ത്തുന്നു..


നാമുമ്മ വെക്കുന്നു..
ഇതിനു മുന്‍പൊരിക്കലും
ഇത്രയും നഗ്നരായിരുന്നില്ലാത്തതിനാല്‍ മാത്രം
നാമുമ്മ വെക്കുന്നു..

Friday, October 2, 2015

രണ്ടു ഞണ്ടുകള്‍


എന്‍റെ പ്രണയം
നിന്‍റെ ഉടലിറച്ചിയില്‍
ആഞ്ഞു കൊത്തിയ
കഴുക ചുണ്ടാണ്!

ഉരസി തേഞ്ഞു പോയതെങ്കിലും
മുറിവേല്‍പ്പിക്കുന്നത്‌.

ഒരുമിച്ചിരിക്കുന്ന
വെയില്‍  നേരങ്ങളെ
അതിവിശുദ്ധതയെന്നു
നീ തെറ്റി വായിക്കുമ്പോള്‍
നിന്‍റെ
ഇടത്തെമുലയുടെ
ഹെയര്‍പിന്‍ ചെരുവില്‍
ഞാന്‍ വിയര്‍പ്പു
കാറ്റു കൊള്ളുന്നു.

നീയൊരു മൌനത്തെ
കെണിച്ച് വെക്കുമ്പോള്‍
പ്രണയാര്‍ബുദിതനെന്ന വ്യാജേനെ
നിലവിളിച്ച്
പുക്കിള്‍ തടാകത്തില്‍
നീന്തി മലര്‍ക്കും.
നിന്‍റെ ഓരോ ഇടുക്കുകളിലും
ഇടിച്ചു തകരും.

കുമിള ഗവേഷകയായ
നിന്‍റെ മുറിയില്‍
നിറയെ മഴവില്ലുകളാണ്
മോര്‍ച്ചറി കാവല്‍ക്കാരനായ
എന്‍റെ മുറിയില്‍
ജീവനൂരി പോയ
കുറെയുടലുകളും.

ഞാന്‍ ശരീരങ്ങളുടെ
കാവല്‍ക്കാരനാണ്
നീ മഴവില്ലുകളുടെയും

എങ്കിലും നമ്മള്‍
രണ്ടു ഞണ്ടുകള്‍
എങ്ങിനെ പ്രണയിക്കുമെന്ന്
കണ്ടെത്തുകയാണ്.

Wednesday, May 20, 2015

ബാഗ്‌ പൈപ്പര്‍

എത്ര തേവിയാലും ശവം വറ്റാത്ത
ഗംഗയുടെ അടിവയറിനെ ധ്യാനിക്കുമ്പോള്‍
വെസര്‍ നദിയുടെ കാമുകന്‍
ഹാംലിന്‍ ,
വോൺ ഗോയ്‌ഥേയുടെ കയ്യില്‍ തൂങ്ങി
ചരിത്രം വില്‍ക്കുന്നൊരു കുട്ടിയെ പോലെ
യാദൃശ്ചികമല്ലെന്നയുറപ്പിലൂടെ
നടന്നുവരുന്നു

ദളിത് യോനികളില്‍
ഇരുമ്പു കമ്പികള്‍
ജാതി കൊടികളുയര്‍ത്തന്നതറിയാതെ,
വയല്‍ വഴികളെല്ലാം തെറ്റിയ
വിശപ്പുകളെയറിയാതെ..
ഒരാളപ്പോള്‍ യാത്ര പോകുന്നു...
പിന്നെയും യാത്ര പോകുന്നു...

യാത്രകളെല്ലാം
ചരിത്രമാകുമെന്ന പെരുമ്പറകള്‍
കൊട്ടികൊണ്ടേയിരിക്കുന്നൊരു നാട്ടില്‍
വാഗ്ദാനങ്ങളുടെ പെത്തഡിനിലേക്ക്
ഓരോ ചെവിയും അടിമപ്പെടുമ്പോള്‍
വിശക്കുന്നവരെല്ലാം എലികളാവും

നിറമുള്ള മേല്‍ക്കുപ്പായങ്ങള്‍
ഭംഗിയില്‍ വെട്ടി നിറുത്തിയ താടി രോമങ്ങള്‍
പ്രിയപ്പെട്ട ആയുധമായ കുഴല്‍
അതെ, എല്ലാം കൃത്യമാണ്
അയാള്‍ തന്നെ
ഹാംലിനില്‍ നിന്ന്
കോപ്പല്‍ ബെര്‍ഗ് മലയിലേക്കു
കുഴലൂതി പോയ
പട്ടു കുപ്പായക്കാരന്‍ ....

പക്ഷെ കുഴലൂത്തുകാരാ
നിന്‍റെ ചരിത്രത്തിനു വേണ്ടി
നീയെത്ര ഭംഗിയായാണ്
ഞങ്ങളെ മായ്ച്ചുകളയാന്‍
ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ...

Monday, May 11, 2015

മതമെന്നൊരു കാലത്ത്

“ഒരു ഷെല്ലു വിരിയുന്ന പൂന്തോട്ടമേ
നിന്‍റെ പുറം ചന്തിയിലേത് രക്ഷകനെയാണ്
പച്ചകുത്തിയതെന്നൊരു ..”
കാമുകിയെ വര്‍ണ്ണിച്ചേക്കാവുന്ന
കവിത ഏതു നിമിഷവും പ്രതീക്ഷിക്കപ്പെടുമ്പോള്‍ .


പൂത്തേക്കുമെന്നുള്ളൊരു വസന്തത്തില്‍
നിറം ചേര്‍ക്കേണ്ടുന്ന ശലഭങ്ങള്‍ക്കൊക്കെയും
പല”ജാതി” കൊമ്പുകള്‍ ചേര്‍ത്ത്
വേര്‍തിരിച്ചെടുക്കുന്നതെത്രയെളുപ്പമെന്നു
തീ വെന്തു പാകമായൊരു വേനല്‍ക്കാലത്ത്
ആരും ആരെയും പഠിപ്പിക്കേണ്ടതില്ലാത്ത പോലെ,
ഓരോ തല്ലിക്കൊഴിക്കലിലും
ഊറിയതുറുമ്പുണ്ടതെല്ലാം
ഓറഞ്ച് പച്ച വെള്ള
എന്നെളുപ്പത്തില്‍ മണത്തെ
തരംതിരിച്ചെടുക്കുമായിരിക്കും.

തടവറ ചുമരുകളിലുരച്ച്
മനുഷ്യരെല്ലാം നഖത്തിന് മൂര്‍ച്ച കൂട്ടും .
തെരുവിലെ നിറമറിയാത്ത കുഞ്ഞുങ്ങളെല്ലാം
ആരാന്‍റെ വേലിയിലെ ഓന്തിനെപ്പോലെ
ഏറു കൊള്ളുമായിരിക്കും.
അല്ലെങ്കില്‍ , നമ്പര്‍ ബോര്‍ഡുകളില്ലാത്ത വണ്ടികളില്‍
നക്ഷത്രങ്ങള്‍ വന്നു മായ്ച്ചുകളയുമായിരിക്കും.