വയനാടന്‍

Monday, July 25, 2011

അമ്മ



ചുണ്ടുകളില്‍ ചായം തേച്ചിരുന്നങ്കിലും
അവളുടെ മുലയില്‍ പാലില്ലായിരുന്നു.
അതുകൊണ്ടവള്‍ മില്‍മയുടെ
വില വര്‍ദ്ധനയ്ക്കെതിരെ
സമരം നയിച്ചു ....
അടുക്കളക്കാരിയുടെ
നോട്ടക്കുറവ് പേടിച്ചവള്‍
കുഞ്ഞിനെ ഡ കേയറിലേല്‍പ്പിച്ചു.
പൊന്നോമനയെ ജീവനെ
പോലെ സ്നേഹിച്ചതിനാല്‍
അവന്റെ ചിരിയവള്‍ റിംഗ് ട്യൂണാക്കി...........


18/08/2010

Friday, July 8, 2011

ചിത്രങ്ങള്‍ ..


തെരുവില്‍ കണ്ട 
കാഴ്ചകള്‍ പതിയെ 
നിറങ്ങളില്‍ മുങ്ങി 
നിവര്‍ന്ന് 
കടലാസുകളില്‍ 
നിന്നും  പ്രദര്‍ശന ശാലയിലെ
ഭിത്തിയിലേക്ക് 
നടന്നു കയറി


മിനുത്ത
മുഖവുമായെത്തിയവര്‍
ഭിത്തികളില്‍ തൂങ്ങിയ
ഒട്ടിയ കുഞ്ഞു വയറിന്‍
അസ്ഥി പാടുകള്‍
എണ്ണി തിട്ടപെടുത്തി .

പിഞ്ചി നിറംകെട്ടു
ബ്ലൌസ്സിനുള്ളില്‍
ഉടഞ്ഞു തൂങ്ങിയ
മുലകളെ മാന്യനുടുപ്പിട്ട
കണ്ണുകള്‍
കൊത്തി വലിച്ചു .

നോട്ടുകളെണ്ണിയേറിഞ്ഞ്
ചിത്രങ്ങള്‍ കാറിലടുക്കുമ്പോള്‍
നീട്ടിയ പിച്ചചട്ടിയുമായി
വന്നു കെഞ്ചി പാടുന്നു
വാങ്ങിയ ചിത്രത്തിന്‍
നിറമില്ലാത്തൊരു കോലം

ആട്ടിയകറ്റി പായുമ്പോള്‍
കാറിന്‍ സീറ്റിലിരുന്നു
അലറി വിളിച്ചു കരയുന്നു
തെരുവില്‍ നിന്ന്
കടലാസ്സില്‍ പടര്‍ന്ന
കോലങ്ങള്‍ ..

Thursday, July 7, 2011

കണ്ണീര്‍

മുലപാല്‍ മണക്കുന്ന കുഞ്ഞിനെ
കാമകറയില്‍ മുക്കിയതറിഞ്ഞ്
കരയാന്‍ കണ്ണീര്‍  തേടിയപ്പോള്‍
അച്ഛന്റെ കാമത്തില്‍ മാംസം മുറിഞ്ഞ്‌
ചോര വാര്‍ന്ന മകള്‍ക്കായി
ഇന്നലെയേ കരഞ്ഞു വറ്റിയ
കണ്ണുകള്‍ ചിരിച്ചു ...
ഇനിയെന്തെന്ന  പുച്ഛവുമായി  ..

Tuesday, July 5, 2011

തേടല്‍


ഇരുട്ടില്‍ ഉയര്‍ന്നു
തേടുകയായിരുന്നവള്‍.
ഉയര്‍ന്നു പൊങ്ങുന്ന
അരകെട്ടുകളില്‍
കുരുങ്ങി കിടക്കുമ്പോഴെല്ലാം
നീണ്ട കൈ വിരലുകളാല്‍
അവള്‍ തേടി കൊണ്ടിരുന്നു

കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പു തുള്ളികളില്‍
കിതച്ചുയരുന്ന
നിശ്വാസങ്ങളില്‍
കണ്ടെത്തിയതെല്ലാം
ആര്‍ത്തിയുടെ
നീണ്ട നാവുകള്‍

തേടലിന്‍റെ അരണി
കടച്ചിലില്‍ അരകെട്ടു
പുകയുമ്പോള്‍
തോല്‍പ്പിക്കപെടുന്ന മനസ്സ്
നക്കി തോര്‍ത്തിയ
പാത്രം പോല്‍
വറ്റി വരണ്ടു കിടക്കുമ്പോള്‍
തന്‍റെ തിരച്ചിലിനെ
കുറിച്ചോര്‍ത്തവള്‍

ഞെരിഞ്ഞമരാന്‍
കൊതിക്കുന്ന മാറിടങ്ങള്‍ക്കോ
തണലു കൊതിക്കുന്ന മനസ്സിനോ
ഇരുട്ടില്‍ തേടുന്നയീ തേടല്‍ .

വിയര്‍പ്പില്‍
ചുളിഞ്ഞ നോട്ടില്‍
കൈയ്യമര്‍ത്തുമ്പോള്‍
ഇരുട്ടിലേക്ക് തലതാഴ്ത്തി
നടന്നവന്‍ വിളിച്ചു വേശ്യ !

ഒരായിരം വിഷസൂചികള്‍
കുത്തി കയറും വേദനയില്‍
മുറിയുടെ മൂലയിലേക്ക്
കണ്ണുകള്‍ പരതി ചെന്നു

ഉറക്കി കിടത്തിയ കുഞ്ഞിനെ
നോക്കി പിടയുമ്പോള്‍
അച്ഛനാരെന്നൊരു  ചോദ്യം
മുഴങ്ങുന്നു ചുറ്റും .

അഴിക്കാനായി അടിപാവാട
മുറുക്കി കെട്ടുമ്പോള്‍
ഓര്‍ത്തു പോയവള്‍
ഇരുട്ടില്‍ തേടുന്നതെന്തെന്നു

അടങ്ങിയമാരാന്‍ കൊതിക്കും
കാമത്തിനായോ
അതോ ,
ചതിയില്‍ പിറന്നതാം
ഓമനയ്ക്കൊരച്ഛന് വേണ്ടിയോ
ഉത്തരം തേടുകയായിരുന്നവള്‍
ഇരുട്ടില്‍ അഴിഞ്ഞ മുടിയുമായി ....