വയനാടന്‍

Friday, January 31, 2014

ഉഷ്ണ കാടുകളിലെ ചില മുറികൾ

എം ജി റോഡിൽ നിന്ന് വൈറ്റിലക്ക്
വെറുതെ യാത്ര ചെയ്യുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
സ്കൈ ലൈൻ നട്ടുവളർത്തിയ
ഉഷ്ണകാടിനെ നിങ്ങൾ കണ്ടു മുട്ടുന്നു .
നെടുവീർപ്പുകളുടെ
ബിഗ്‌ ബാംഗ് തിയറി ഒളിപ്പിക്കപ്പെട്ട ചുമരുകളിൽ
മഞ്ഞ ,വെള്ള നിറങ്ങൾ
അള്ളി പിടിക്കുന്നത്‌ കാണുമ്പോള്‍
നിങ്ങള്‍ കൊതിച്ചു പോകുന്നുണ്ട്



ഭാര്യയുടെ ലിപ്സ്റ്റിക്ക് ,
കപ്പുള്ള ബ്രാ
കുട്ടികളുടെ ട്യൂഷൻ
ഹോം ലോണ്‍
എന്നിവയാലോചിച്ചു
ഒരു മുറിയുടെ
ടോയിലെറ്റിൽ സിഗെരെറ്റ്
അങ്ങിനെ നീറി പുകയുമ്പോൾ
റിമി ടോമിയുടെ സാരിയെ കുറിച്ചോർത്ത്
മുഖം കറുപ്പിക്കുന്നുണ്ടടുക്കള.



മംഗളം വീക്കിലി മടുത്ത്
കവിത എഴുതി തുടങ്ങിയ ഒരു മുറി
ചാറ്റ് വിൻഡോയിൽ
കവിയുടെ സദാചാരം
വെണ്ണ പോലാണെന്ന്
കണ്ടെത്തുകയും
അലിയുന്നതിന്‍റെ
സമയ ദൈർഘ്യം
രാത്രിയില്‍ അലഞ്ഞു
തളര്‍ന്നു വരുന്നൊരു കാറ്റിനോട്
താരതമ്യപ്പെടുത്തുകയും ചെയ്യുന്നു .



പിന്നീടെപ്പോഴെങ്കിലും ,
നാമൊരു മേഘവും കാറ്റുമാവുമെന്നും
ഏതോ ഒരു ഗ്രഹത്തിന്‍റെ
നീലിമയിൽ ,
ഒന്നിക്കുമെന്നും ,
അപ്പോള്‍ മഴ പൂവുകള്‍
പെറ്റു പെരുകുമെന്നും
കാടുകൾ പക്ഷികളെ
ഇണ ചേർക്കുമെന്നും
പ്രണയിക്കുന്ന ഒരു മുറി
പുസ്തകത്തില്‍ തല വെച്ച്
മറ്റൊരു മുറിയോടു രെഹസ്യമായി
വാട്ട്സ്‌ അപ്പിലൂടെ മെസേജ് അയക്കുന്നുണ്ട് .



സ്കൈപ്പില്‍ കളിച്ചു തിമിര്‍ക്കുന്ന മക്കളെ,
ചുമരില്‍ ചാരി തളര്‍ന്നു കൊഞ്ചിക്കുന്നുണ്ട്
ഒരു മുറി !



പക്ഷെ ഇപ്പോഴും വൈറ്റിലക്ക് പോകുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
തല പുറത്തിടരുത് എന്ന നിയമം നിങ്ങൾ
ഡ്രൈവർ അറിയാതെ തെറ്റിക്കുകയും
മഞ്ഞയും ,വെള്ളയും നിറങ്ങളിൽ
ഭ്രമിക്കുകയും ചെയ്യുന്നു .

Saturday, January 25, 2014

ഗുണ്ടൽപേട്ടയിലെ ജമന്തി പൂക്കൾ

ഗുണ്ടൽപേട്ടയിലെ

പീപ്പിൾസ് ബാറിന്റെ

ഇടനാഴികൾക്കപ്പുറത്തുള്ള

മുറിയിൽ

നീ ഒരു

തൊലിയുരിഞ്ഞ

കോഴിയെ പോലെയാണ് ....




തൊട്ടപ്പുറത്ത്

ജമന്തി പൂ നട്ടു വളർത്തുന്ന

കൃഷ്ണപ്പയോ

കപ്പ നട്ട

ബാലചന്ദ്രയൊ

കോഴിയിറച്ചി തിന്നാറില്ല .




പക്ഷെ കൃത്യം

അഞ്ചു മണിക്ക്

നീ പുറത്തേക്കു വരുമ്പോൾ

"ഇന്ന് പ്രാക്റ്റിക്കൽ

ക്ലാസായിരുന്നമ്മേ "

എന്ന് ഫോണിൽ പറയുന്നതവർ

കേൾക്കുന്നുണ്ട്.




ജമന്തി പൂക്കളെയോ,

കപ്പയെയൊ നീ

തിരിച്ചറിയാത്തതു പോലെ

നാട്ടിലോരിടത്ത്

കപ്പ വില്ക്കുന്ന

ദേവസി ചേട്ടനെയോ

പള്ളി വാതുക്കലിൽ

പൂ വില്ക്കുന്ന

മേരി ചേടത്തിയെയോ

അവരുടെ ദൈവഭയത്തെയൊ

നിനക്ക് ഓർമ്മയിൽ

കണ്ടെത്താൻ കഴിയുന്നില്ല !

കാരണം ,

നീ തൊലിയുരിക്കപെട്ട

ഒരു കോഴിയാണ് .





മൈസൂരിലേക്കുള്ള ബസിന്‍റെ

വിന്റ്വോ സീറ്റിലൂടെ

കൃഷണപ്പയുടെ ജമന്തി

തോട്ടത്തിലേക്ക്

പോകുന്ന കാറ്റിൽ

ഒരു നീറ്റൽ പെറ്റു വീഴുന്നു .

നിന്റെ

അടിവയറിലോ ,

മനസ്സിലോ

അത് ,

കൈകാലിട്ടടിക്കുന്നു.






പക്ഷെ ,

ക്ഷമ കുറഞ്ഞ

ഏതോ ഒരുത്തന്റെ

അമ്മയ്ക്ക് വിളിച്ചു കൊണ്ട്

നീ ആയിരത്തിന്റെ

നോട്ടുകളെ

മുറുക്കെ പിടിക്കുന്നു .....

Thursday, January 23, 2014

ക്ലാര

നിന്‍റെ
പാൻ പരാഗ് മണക്കുന്ന
ചിരിയും
വിണ്ടു കീറിയ
ചുണ്ടുകളും
ചെളിപിടിച്ചു കറുത്ത
അടിപാവാടയിൽ
കുലുങ്ങി മടുത്ത
ചന്തികളും
ക്ലാരയുടെ
ഏതോ വിദൂര നിഴലുകളെ
ഓർമ്മിപ്പിക്കുന്നു



ഭാര്യയുടെ
അരികിൽ നിന്നു
വരികയും
അങ്ങോട്ട്‌ തന്നെ
മടങ്ങുകയും ചെയ്യുന്ന
തറവാട്ടുകാരൻ
ആയതു കൊണ്ടാണ്
ജയകൃഷ്ണനെന്നു
ഞാൻ സ്വയം
കൽപ്പിച്ചെടുക്കുന്നത്.
വേണമെങ്കിൽ
നിനക്കെന്നെ
സദാചാരക്കാരൻ തെണ്ടീ
എന്ന് പുച്ഛിക്കാം .






പക്ഷെ ,
നീയും ക്ലാരയും
തമ്മിൽ
ആകെയുള്ള
ബന്ധം
ഇപ്പോൾ പെയ്യുന്ന
ഈ മഴ മാത്രമാണ്





നിന്‍റെ ,
വിലകുറഞ്ഞ
സുഖം പിടിപ്പിക്കലിന്റെ
ആകെ ലാഭം
ചില്ല് കുപ്പികളുടെ
പെട്ടിയിലെ
ഹാൻഡിൽ വിത്ത്‌ കെയർ
എന്ന കുറിപ്പ് പോലെ;
ചുണ്ടിൽ
ഉമ്മ വെക്കരുത്
മുലകളിൽ പിടിക്കരുത്
ഉറകൾ രണ്ടു വേണം
തുടങ്ങിയ
സ്റ്റാർ ഹോട്ടൽ
വ്യഭിചാര
നിയന്ത്രണങ്ങളില്ല
എന്നതാണ് .





ആഗോള കച്ചവട
ഇടപെടലുകളെ
തള്ളി പറയുന്ന
ഒരു കാലമാണ്
പോതുവിലിപ്പോൾ
എന്ന് വേണമെങ്കിൽ
നമുക്കാശ്വസിക്കാം.





വില കുറഞ്ഞ റമ്മിൽ
കൂമ്പി പോയ
നിന്‍റെ കണ്ണുകളെ നോക്കി
സുമലതയുടെത് പോലെയെന്നു
കരുതാൻ
ഈ മഴയുടെ പിന്നണിയല്ലാതെ,
അല്ലാതെ മറ്റൊന്നുമില്ല






എങ്കിലും ,
പാലത്തിനടിയിൽ
ചോർന്നൊലിക്കുന്നയീ വീട്
എനിക്കിപ്പോൾ കടൽക്കരയാവുന്നു
നീ ക്ലാര
ഞാൻ ജയകൃഷ്ണൻ



റെയിൽവേ പോലീസ്
എത്തും മുന്നേ
നമുക്ക്
"മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി "
എന്ന ഗാനം
വേഗത്തിൽ പാടി തീർക്കാം

Wednesday, January 22, 2014

ചെറുമീനുകൾ

പോരാട്ടങ്ങളുടെ
ആഴകടലുകളിൽ
നിന്നും
ചെറുമീനുകൾ
കുട്ടകളിലേക്ക്
എണ്ണിയെടുക്കപെടുന്നതിൽ
ചില സ്രാവുകളുടെ
നയവ്യതിയാനങ്ങൾ
കാരണമാവുന്നുണ്ട്
എന്ന് അവഗണിക്കപെട്ട
ചില ബെർലിൻ
പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു .

"കൊന്നാൽ പാപം
തിന്നാൽ തീരും ,
ഒന്ന് ചീഞ്ഞാലെ
മറ്റൊന്നിനു വളമാകൂ "
എന്നിങ്ങിനെയുള്ള
ലോക തൊഴിലാളി
ആശയങ്ങൾ
ആവർത്തിച്ചു കൊണ്ട്
സ്രാവുകൾ
മത്തികളുടെ ശരീരത്തിൽ
വരഞ്ഞു
മുളക് പുരട്ടാൻ
കൊട്ടേഷൻ നൽകുമ്പോൾ
വലതു പക്ഷ വ്യതിയാനമാണെന്ന്
പറഞ്ഞ സ്രാവിനെ
പി ബിയിൽ നിന്നും
പുറത്താക്കി .

മുതലാളിത്വം
കരയിൽ വെച്ച്
സദ്ദാമിനെ
ശ്വാസം മുട്ടിച്ചു
കൊന്നപ്പോൾ
സ്രാവുകൾ
മീനുകളെ അണിനിരത്തി
കടലിൽ
പ്രകടനവും
ഹർത്താലുകളും
നടത്തിയത്
സ്വാതന്ത്ര്യ സംരക്ഷണത്തിനു
വേണ്ടി മാത്രമായിരുന്നു .

പക്ഷെ ,
ഒഞ്ചിയത്തെയും
പാലക്കാട്ടെയും
മീനുകളുടെ
അച്ചടക്ക ലംഘനം
കമ്മറ്റികൾ
കണ്ടെത്തിയ കാര്യമാണ്

അത് കൊണ്ടാണ്
മാത്രകാ പരമായി
അവരെ വരഞ്ഞു
മുളക് തേച്ചത്

ചെറു മീനുകൾ
ചിന്തിക്കേണ്ടത്
സോമാലിയയിലെ പട്ടിണിയെക്കുറിച്ചും
ക്യൂബയിലെയിലെ
അധികാര
കൈമാറ്റത്തെക്കുറിച്ചുമാണ്
അല്ലെങ്കിൽ,
ചൈനയിലെ
പരിഷ്കാരങ്ങളെക്കുറിച്ച്
നാട്ടിലെ
പൊട്ടി പൊളിഞ്ഞ
റോഡിനെക്കുറിച്ചോ
മത്തി മേടിക്കാൻ വകയില്ലാത്ത
ആദിവാസിയെക്കുറിച്ചോ അല്ല

Tuesday, January 21, 2014

നീല പുറം ചട്ടയുള്ള പുസ്തകങ്ങൾ

തണുപ്പ്
ജനാല ചില്ലുകളിൽ
നമ്മുടെ പേരുകളെഴുതുകയും
കാറ്റത് വിളിച്ചു പറയുകയും
ചെയ്തപ്പോഴാണ്
നീ പേടിക്കുകയും
ചുണ്ടുകളിലെ
തെർമോ മീറ്റർ കൊണ്ട്
എന്റെ നെഞ്ചിന്റെ
ചൂടളക്കുകയും ചെയ്തത് .





മിസ്റ്റർ ആൻഡ്‌ മിസ്സിസ്
എന്ന് പറയുമ്പോൾ
റിസപ്ഷനിസ്റ്റിന്റെ
ചുണ്ടിൽ നിന്ന്
പുറത്തേക്കു
ഓടിയിറങ്ങി പോയ
ചിരി ,
ആൾമാറാട്ടം
നടത്തി വീണ്ടും
വാതിലിൽ മുട്ടുന്നു .




ഒരിക്കലും
അവസാനിക്കാത്ത,
ആനന്ദം നിറച്ച
നിറയെ ഡോട്ടുകളുള്ള
ഒരു ഉറ
രഹസ്യമായി സമ്മാനിക്കപെടുന്നു





എന്നാൽ ,
തൊമ്മൻ ചേട്ടൻ
വരിയെടത്ത ശേഷം
സീസർ എന്ന പട്ടി
അനുഭവിച്ച
സ്വാതന്ത്ര്യത്തെക്കുറിച്ച്
ഞാൻ ആലോചിക്കുമ്പോൾ
നീ ചിരിക്കുകയായിരുന്നു.
ഒളിപ്പിച്ച ഒരു ചെമ്പ് തകിട്
വീണു കിലുങ്ങും പോലെ ..




മകളുടെ മിസ്സ്‌ കാളിനുള്ള
മറുപടിയിൽ
ചിലന്തികളെ കുറിച്ചും
അവ മെടഞ്ഞു മെടഞ്ഞു
പോകുന്ന
വലകളെക്കുറിച്ചും
നീ പറയുമ്പോൾ
എന്റെ ശരീരത്തിൽ
മുളക്കുന്ന രോമങ്ങളെയും
ചുണ്ടിലെ വലകളെയും
ഞാൻ ധൃതിയിൽ
ഒളിപ്പിച്ചു വെക്കുന്നു...(നീയും അങ്ങിനെ തന്നെ )





"നിന്റെ മുലകൾക്കെന്തു
ഭംഗിയാണെന്ന്"
ഞാൻ കണ്ടെത്തുമ്പോൾ
കണ്ടു പിടിത്തങ്ങളിൽ
താല്പര്യമില്ലാത്ത
എന്റെ ഭർത്താവിനോട്
നന്ദി പറയാൻ
നീല വിരി മാറ്റി
നീ ആവിശ്യപെടുന്നു.





ഞാൻ നിന്റെ കമ്മന്റുകളെ
ഉയർത്തിയടിക്കുമ്പോൾ
നീ എന്റെ കവിതകൾ
ഉറക്കെ വായിക്കുന്നു,
സ്റ്റാറ്റസുകളെ കെട്ടി വരിയുന്നു
നാം നീല പുറം ചട്ടയുള്ള
ഒരു പുസ്തകമാവുന്നു .

Sunday, January 19, 2014

ഉരുട്ടി കേറ്റുന്ന സത്യങ്ങൾ


അങ്ങിനെ ,
രാവിലെ ഒമ്പതിന് തന്നെ
നിങ്ങൾ എഴുനേൽക്കുന്നു
തലേന്നത്തെ
വില കുറഞ്ഞ
വിദേശിയുടെ തലക്കിടി
കട്ടൻ ചായയിലൂടെ
കഴുകികളയാൻ
വെറുതെ ശ്രെമിച്ച്
വാള് വെക്കുന്നു.

അതിൽ നിന്നും
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന
നിങ്ങളുടെ മകളുടെ
കളർ പെൻസിൽ
തെറിച്ചു വീഴുന്നു
പതിനൊന്നാം ക്ലാസിലെ
മകളുടെ
ട്യൂഷൻ ഫീസും
ബുക്കുകളും ചിതറുന്നു
ഭാര്യുടെ അരിമണികൾ ,
പിഞ്ചിയ ബ്ലൌസിന്
പകരം മേടിച്ച
പുതിയ ബ്ലൌസ് തുണി
അങ്ങിനെ പലതും
പലതുമങ്ങിനെ
ചിതറുകയാണ്

നിങ്ങളുടെ അരികിലൂടെ
ഒരു പട്ടി
കാൽപെരുമാറ്റം
അറിയിക്കാതെ
നടന്നു പോകുന്നു.
നിങ്ങളുടെ എച്ചിൽ
തിന്നു പോകുന്നതെന്ന്
അയൽക്കാർ ചിരിക്കുമ്പോൾ
നിങ്ങളുടെ ഭാര്യ
പിഞ്ചിയ ബ്ലൌസ്
വേഗത്തിലിടുകയും
മകളുടെ ട്യൂഷൻ ഫീസ്
എണ്ണിത്തിട്ടപെടുത്തുകയും ചെയ്യുന്നു .

ദൈവ പുത്രനെ പോലെ 
ഉയിർക്കുന്ന നിങ്ങൾ
മക്കളുടെ തലകളിൽ
സത്യങ്ങളെ പെറുക്കി വെക്കുന്നു
ഇറയത്ത്‌ മയങ്ങാൻ കിടക്കുന്നു.

സൂര്യനസ്തമിക്കുമ്പോൾ
മക്കളുടെ തലയിൽ വെച്ച
വിശ്വാസം പതിയെ തെന്നി വീഴുന്നു
ഭാര്യയുടെ അടിവയറിൽ നിന്ന്
നിങ്ങളുടെ കാലുകൾ
പറിച്ചെടുക്കുമ്പോൾ
നിങ്ങൾ ഒരു പിടിച്ചു പറിക്കാരനാവുന്നു.

ക്രിസ്തുമസ് രാത്രികളിൽ
വീടുകളിൽ തൂങ്ങിയ നക്ഷത്രങ്ങളെ
ആരോ പരസ്പരം മാറ്റി തൂക്കുന്നു
നിങ്ങൾ വീട് തെറ്റി
ചിലന്തിയുടെ കൈകളുള്ള
ലിസി ചേച്ചിയുടെ വീടിലേക്ക്‌ 
പാമ്പിനെ പോലിഴയുന്നു


വീണ്ടും നിങ്ങൾ
ഉയിർക്കപെടുന്നു
മക്കളുടെ തലകളിലേക്ക് 
സത്യങ്ങളെ ഉരുട്ടി കയറ്റുന്നു
കുഞ്ഞു വിശ്വാസങ്ങൾ
ഉപ്പും ചേർത്ത്
ഉറയ്ക്കപെടുകയാണ്.
നിങ്ങൾ എഴുനേൽക്കുന്നത് വരെയെങ്കിലും .

Friday, January 17, 2014

ദാമ്പത്യം

ഒരിക്കൽ
ഞാൻ എന്റെ
കിളയ്ക്കാത്ത
വയലിനെക്കുറിച്ച്
നിന്നോട് പറയുന്നു

നീയൊരു നുകം
മേടിക്കാൻ
ആവിശ്യപെടുന്നു.

നുകത്തിൽ
നൂലിനാൽ
നീ ബന്ധിക്കപ്പെടുന്നു.

നിന്റെ
നെറ്റിയിൽ നിന്ന്
ചുവന്ന ഒരു പുഴ
നിറുകിലേക്ക്
വരയ്ക്കപെടുന്നു...

വാക്കുകളുടെ
ചാട്ടയടികളിൽ
നാം വേദനിക്കുന്നു
കരയുന്നു ,
സ്നേഹിക്കുന്നു
ഉമ്മകൾ കൈമാറുന്നു ...

നീ വലിക്കുന്നവൾ
ഞാൻ അമർത്തുന്നവൻ

നാം ഉഴുതു പോകുന്നു ...
വിത്തുകൾ എറിയുന്നു
മഴകളെ കൊഴിക്കുന്നു

ഇതാ പൂത്തിരിക്കുന്നു ...,
വയലുകൾ പൂത്തിരിക്കുന്നു ....
ഓരോ ചെടിയും
നീയും ഞാനുമാവുന്നു ....
ഓരോ പൂവും
നമ്മുടെ ഉമ്മകളാവുന്നു

Thursday, January 16, 2014

നമ്മൾ

ഞെട്ടറ്റ
രണ്ടു
മഴകൾ നാം
നീ
പുഴയിലേക്കും
ഞാൻ
കരയിലേക്കും
പതിക്കുന്നു ..

പുനർജ്ജനിയിൽ
നീ
മേഘമാവുന്നു,
മഴയാകുന്നു
വീണ്ടും ..

ഞാൻ
അഗാതതയുടെ
ഇരുട്ടിലേക്ക്
പിന്നെയും പിന്നെയും
വറ്റി വരളുന്നു ..

Saturday, January 11, 2014

പൂവില്ലാത്തൊരു വസന്തം

വെയിലുണങ്ങി
പൊടിഞ്ഞ് വീണ
മരുഭൂമിയിൽ
പൂവില്ലാത്തൊരു
വസന്തം
മേഘ കുഞ്ഞുങ്ങളെ
ഓമനിയ്ക്കുകയും
ഉടുപ്പുകൾ തുന്നുകയും
ചെയ്യുന്നു.


"നീ വിതച്ചതാണീ
വരൾച്ചയെന്നു"
ചില മുരൾച്ചകൾ
ചെവികളിൽ
മണൽ കാറ്റുപോൽ
അസ്വസ്ഥമാവുന്നപ്പോഴും.

ചില വളവുകളിൽ ,
വേലികളിൽ
പൂത്തു നിൽക്കുന്ന
അശോകങ്ങളെ
തെച്ചികളെ,
ജമന്തികളെ
കണ്ടുമുട്ടുമ്പോൾ
അവളുടെ മുലകൾ
തുടിയ്ക്കുകയും
ചുണ്ടുകളിൽ
ഉമ്മകൾ നിറയുകയും
ചെയ്യുന്നു .

പക്ഷെ നീ
തൊട്ടാൽ
കരിഞ്ഞു പോകുമെന്നെരു
ഭീതി ,
പല കണ്ണുകളിൽ
മുളച്ചു തുടങ്ങുമ്പോൾ
അവളുടെ മുലകൾ
ഒഴിഞ്ഞ രണ്ടു
മണ്‍പാത്രങ്ങളാവുന്നു.

ചില സ്വപ്നങ്ങൾ
കുട്ടി നിക്കറിട്ട്
ഉടുപ്പില്ലാതെ
കളിവണ്ടിയുരുട്ടി
തൊടിയിലൂടെ
ഓടി തളർന്ന്
മടിയിലുറങ്ങുമ്പോൾ
അടിവയറിൽ നിന്ന്
പുഴകൾ
ജനിക്കുകയും
കണ്ണുകളിലൂടെ
കടൽ തിരയുകയും ചെയ്യുന്നു ....

തന്നിൽ വസന്തം
തിരഞ്ഞു മടുത്ത
ഒരു കാറ്റ്
മറ്റൊരു ചെടിയ്ക്ക്‌
വെള്ളമൊഴിക്കുന്നതിന്റെ
കളകളാരവങ്ങൾ
അവളുടെ വരൾച്ചയിൽ
പിന്നെയും തീ മഴകളാവുന്നു.


Wednesday, January 8, 2014

ചില ആണുങ്ങൾ

ചില ആണുങ്ങൾ
വലിയ
സഞ്ചാര പ്രിയർ

അവർ
പണ്ടേക്കു പണ്ടേ
എന്നുവെച്ചാൽ ,
ആദി പാപം
ആപ്പിൾ മര ചുവട്ടിൽ
ഷൂട്ടു ചെയ്ത കാലം മുതൽ
നിങ്ങൾ പെണ്ണുങ്ങളുടെ
കുന്നുകളും സമതലങ്ങളും
തേടിയിറങ്ങിയവർ ....

ഇടയിൽ
അവർ കുന്നുകളിൽ
നഖങ്ങളാൽ ചുവന്ന
പുഴകളെ തിരയുകയും
സമതലങ്ങൾ
ചവിട്ടി കുഴയ്ക്കുകയും
നിരന്തരമായ
നിങ്ങളുടെ സൈക്ലോണിൽ
ഇടവേളകൾ
സൃഷ്ടിക്കുകയും ചെയ്യുന്നു.
പിന്നീടവിടെ
തന്തയില്ലാത്ത
റോസാ ചെടികൾ
മുളക്കുന്നു .

ചില ആണുങ്ങൾ
സംശയാലുക്കൾ
തിരയലിന്റെ
നീണ്ട ലെൻസുകളുമായി
തുടയൊപ്പം മുണ്ടുടുത്ത
പുഴകടവുകളിൽ
നാലുമുറി
ചുവരുകൾക്കുള്ളിൽ
വിയർപ്പുറ്റുന്ന
കിടപ്പു മുറികളിൽ
തൃഷ്ണ വറ്റാത്ത
മനസോടെ
തിരയുന്നവർ ....

ചില ആണുങ്ങൾ
കണ്ടെത്തുന്നവർ
ഒരിക്കലും വളയാത്ത
നീണ്ട ദണ്ട്മായി
കുഞ്ഞു പൂക്കളിൽ
തിരഞ്ഞു തിരഞ്ഞു
അല്ലി കൊഴിക്കുന്നവർ

ചില ആണുങ്ങൾ
അങ്ങിനെ അങ്ങിനെ..........