വയനാടന്‍

Tuesday, July 29, 2014

പ്രണയത്തിന്‍റെ പത്താം കാലത്ത്

പുരാതന കാലത്ത്‌ എന്ന് പറഞ്ഞാല്‍

രാമനും സീതയും ഉദ്യാനപാലകന്‍

രാവണന്‍റെ മാനിനെ കെണി വെക്കുന്ന

കാലത്തിനു തൊട്ടു ശേഷവും

കൃഷ്ണനും പെണ്ണുങ്ങളും

വയലില്‍ ഞാറു നട്ട കാലത്തിനൊപ്പവുമാണ്

നാം പ്രണയത്തിന്‍റെ ഒമ്പതാം രൂപം സ്വീകരിക്കുന്നത്‌ .





അന്ന് മദ്രസ്സകളോ ,വേദപാഠ ക്ലാസ്സുകളോ

ആല്‍മര ചോട്ടില്‍ ഹിന്ദുക്കളോ

ഉണ്ടായിരുന്നില്ല.






എന്‍റെ അച്ഛന്‍ ചെരുപ്പ് തുന്നുന്നവനും

നിന്‍റെ അച്ഛന്‍ കരം പിരിക്കുന്നവനുമായിരുന്നു.

നിന്‍റെ അച്ഛനു എന്‍റെ അമ്മയെ

കിടക്ക വിരിയിലെ പൂക്കളിറുക്കാന്‍

എപ്പോള്‍ വേണമെങ്കിലും

വിളിക്കാന്‍ അവകാശമുള്ളപ്പോള്‍

എന്‍റെ അച്ഛന്‍ എച്ചിലില്‍ ഉപ്പ് കൂട്ടി കഴിക്കുമായിരുന്നു.






രാജ്യമെന്നത് നാലായി കീറിയ ജനമാണെന്ന്

നീയോ ഞാനോ തിരിച്ചറിയുന്നതേയില്ല

പെരുവിരലില്ലാത്ത ഒരു മാവോയിസ്റ്റിനെ കണ്ടതായോ

ചെവിയും മാറും അരിയപെട്ട ദളിതനെ കണ്ടതായോ

ഒരു ചാനലും അന്ന് ഫ്ലാഷ് ന്യൂസ് ചെയ്തിരുന്നില്ല.







കാളിന്ദി പുഴയില്‍ വിഷം കലക്കിയത്

ആരാണെന്നറിയാമെന്നു പറഞ്ഞ

ആദിവാസിയുടെ ജഡം

മയില്‍ പീലി കണ്ണില്‍ തറച്ച നിലയില്‍

രണ്ടാം നാള്‍ കണ്ടെത്തപ്പെടുന്നു.






എന്‍റെ അമ്മ നിങ്ങളുടെ അടുക്കള തോട്ടത്തില്‍

കണ്ണുകളിലും ചുണ്ടുകളിലും

ഈച്ചകളെ ചേര്‍ത്തുറങ്ങുന്നുണ്ടായിരുന്നു.

അരികിലുണ്ടായിരുന്ന നിന്‍റെ അച്ഛന്‍റെ

ഒരു കൊഴുത്ത തുപ്പല്‍

ഉറുമ്പുകള്‍ ചുമന്നു കൊണ്ടുപോകുന്നതു കണ്ട

എന്‍റെ അച്ഛന്‍ അന്ന് കണ്ണീനീര്‍ തുള്ളികളെ

വെളുക്കന്ന വരെ തുന്നി തുന്നി

ഉത്തരത്തില്‍ കൊരുത്ത് വെച്ചു .






തെളിയാത്ത കാടുകളില്‍ ,

കോരിയെടുക്കപ്പെടാത്ത പുഴകളില്‍

നാം പ്രണയത്തെ കൂട്ടി കൊണ്ട് പോയി

ഞാന്‍ ചെരുപ്പുകുത്തിയുടെ മകനും

നീ കരം പിരിവുകാരന്‍റെ മകളുമായിരുന്നു.

പക്ഷെ നാം ചുംബിക്കുമ്പോഴൊന്നും

പ്രണയമല്ലാതെ മറ്റൊന്നും പൂത്തിരുന്നില്ല .






ഇടവപാതിയിലൊരു വഴയില കൂരയില്‍

നാം പിടിക്കപെടുന്നു .

സമൂഹമെന്നത് നാലായി കീറിയതാണെന്ന്

ഒരു കാര്‍വര്‍ണ്ണന്‍ ചിരിച്ചുറപ്പിക്കുമ്പോള്‍

ഞാന്‍ നാല്‍കവലയിലേക്ക് ചുമക്കപെടുന്ന

തോലുരിക്കപെട്ട ഒരു പന്നിയാകുന്നു .

ഓട്ട വീണ ഒരു മണ്‍കലമാണ് നീയപ്പോള്‍.






പ്രണയത്തിന്‍റെ പത്താമത്തെ

തുടര്‍ച്ചായില്‍ നാം രണ്ടു മീനുകളാണ്.





കടവുകടന്ന്‍ പോയിട്ടും ബാക്കിയായ പുഴകളില്‍

ഫാക്ടറികള്‍ ചൂണ്ടയിട്ടു ചത്ത മീനുകളെ പിടിക്കുന്നു.

തിരക്കിന്‍റെ തെരുവുകളിലേക്ക് എറിയപെടുന്ന

ഉറകളില്‍ പ്രണയം ഒച്ചയില്ലാതെ കരയുന്നു .

കുരുന്നുകള്‍ ചിതറി തെറിക്കുന്ന

യുദ്ധങ്ങളില്‍ ദൈവങ്ങളുടെ

വലിയ ഫ്ലെക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കപെടുന്നു.

അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ ദളിത് മുലകള്‍

ചിരികള്‍ സമ്മാനിക്കുന്നു .






ഇപ്പോള്‍

മദ്രസ്സകളുണ്ട് ,വേദപാഠ ക്ലാസ്സുകളുണ്ട്

ആല്‍മര ചുവടുകളില്ലെല്ലാം ഹിന്ദുവുണ്ട്

ആണിയടിക്കപെട്ട നിലയില്‍ കണ്ടെത്തിയ ഒരാളുടെ മുന്നില്‍

പോത്തിറച്ചിയും ബക്കാര്‍ഡി റമ്മും

ശിഷ്യന്മാര്‍ വീതം വെക്കാറുണ്ട്

കണ്ണ് കുത്തി പൊട്ടിക്കുന്ന ഫതവകളുണ്ട്

ചിലപ്പോള്‍ ചിതലരിക്കപെട്ട നിലയില്‍

ഏതെങ്കിലും ആര്‍ക്കിയോളജിക്കാരന്‍

മനുഷ്യരെ കണ്ടെത്തിയെന്നു വരാം.






എന്തെന്നാല്‍ നാമിതൊന്നും ശ്രെദ്ധിക്കുന്നില്ല

പ്രവചിക്കപെട്ട പ്രളയകാലത്തിലേക്ക് നീന്തുന്ന

പ്രണയിക്കുന്ന രണ്ടു മീനുകള്‍ മാത്രമാണ് നാം

Thursday, July 24, 2014

കുന്നുകളിടിക്കുമ്പോള്‍

ചാരി വെക്കപെട്ട നിലയില്‍ കണ്ടെത്തിയ
സ്വന്തം ശരീരത്തിലൂടെ
കണ്ണുകള്‍ നടക്കാന്‍ പോകുന്നു.
വാടിയ പൂക്കള്‍ കൊണ്ട്
വസന്തം നട്ടുവെക്കുന്ന
പൂന്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍
മുയലുകള്‍ ഓടിക്കളിച്ച വഴികള്‍


മാഞ്ഞു തുടങ്ങിയിരുന്നു.
വിണ്ടു കീറാന്‍ തുടങ്ങുന്നൊരരുവിക്ക്
ഇപ്പോഴും ദാഹമുണ്ടെന്ന്‍ ...........


ലേക്ക് ഷോറിന്‍റെ നാലാം നിലയിലെ
നൂറ്റി പതിനാലാം മുറിയിലേക്ക് .
ഓര്‍മ്മയില്‍ നിന്നും
കടന്നു വന്നൊരു കാറ്റ്
ചാരി വെച്ചിരുന്ന ശരീരത്തിനെ
വടക്കേലെ തങ്ക ചേച്ചിയുടെ
പറമ്പില്‍ കെട്ടിയിട്ടിരിക്കുന്ന
അമ്മുവെന്ന ആടിനടുത്തേക്ക്
കടത്തി കൊണ്ട് പോകുന്നു.


അമ്മുവില്‍ നിന്ന് അമ്മയിലേക്ക്
ചോര്‍ന്നൊലിക്കുന്ന ജൂണുമായി പായുമ്പോള്‍
പേടിപ്പിക്കുന്നൊരു ചോദ്യം
തുടയിടുക്കിലൊട്ടുന്നുണ്ടായിരുന്നു.


ഋതുക്കളിലെ വസന്തത്തെ കണ്ടുമുട്ടിയപ്പോള്‍
മുളപൊട്ടലുകളെ ,കുളിമുറികളില്‍ വെച്ച്
ആശ്ചര്യവും നാണവും ചേര്‍ന്ന്
താലോലിക്കുമായിരുന്നു.


കാലത്തിന്‍റെ പണിപുരയില്‍
കാത്തു നില്‍ക്കേ ,
എതിരെ പാഞ്ഞുപോയ കണ്ണുകളെല്ലാം
തട്ടിതടയുമ്പോള്‍
മുലകള്‍
യൌവ്വനം സൗന്ദര്യത്തില്‍ പണികഴിപ്പിച്ച
പിരമിഡുകളായിരുന്നു .


ആദിരാത്രിയുടെ കൂട്ടിയിടികളില്‍
ഉയര്‍ന്നുയര്‍ന്നു പോയ മുലകള്‍
പിന്നീട് കീഴടങ്ങിയത്
ചോര വാറ്റി പാലാക്കുന്ന
അമ്മിഞ്ഞകളായി പരിഭാഷപെടുമ്പോഴാണ്.


അമ്പലകുന്നിന്‍റെ തെക്കേ വശം
ഇടിച്ചു തുടങ്ങിയതിന്‍റെ ആറാം നാള്‍
മാമ്മോഗ്രാം റിപ്പോര്‍ട്ടില്‍
അമ്മിഞ്ഞ വെറും കുന്നുകളാണെന്ന്
കണ്ടെത്തെലുകളുണ്ടാവുന്നു.


കുന്നുകള്‍ അമ്മിഞ്ഞയായാലും
അമ്പലത്തിന്‍റെയായാലും
വികസന വിരോധികളാണെന്ന്
ഇടയലേഖനം വെളിപ്പെടുത്തിയിട്ടുള്ളതിന്‍ പ്രകാരം
ലേക്ക്‌ഷോര്‍ ആശുപത്രിയുടെ
അത്യാധുനിക കുന്നിടിക്കല്‍ യന്ത്രങ്ങള്‍
അവളുടെ കുന്നിനെ ഇടിച്ചെടുക്കുന്നു.
ഒരമ്മ ആര്‍ത്തലച്ചു കരയുമ്പോള്‍
അവസാനമായമ്മിഞ്ഞ ചുരത്തുന്നു
ചുറ്റിലും പ്രസവിക്കാത്ത നഴ്സുമാര്‍
നാണം പൊത്തി പിടിക്കുന്നു .


കാറ്റില്‍ നിന്ന്
കയറി ചെല്ലുമ്പോള്‍
ഉന്തി നിന്നൊരു കുന്ന്
പതിയെ പതിയെ ഇടിഞ്ഞു പോയൊരു പാടില്‍
കണ്ണുകള്‍ ഒരു പുഴയാകുന്നു
തടവി വീഴുന്നൊരു കയ്യിനെ
നിശ്വാസ കാറ്റുപോലും
പൊള്ളിക്കുന്നു .

Friday, July 18, 2014

വെയില്‍ കാഴ്ച്ചകള്‍


മഴയിലൂടെ നടന്നാല്‍ എത്തുന്ന
രണ്ടാമത്തെ വീട്ടിലാണ്‌
ആദ്യം വെയില്‍ മുറ്റമടിക്കുന്നത്.
പിന്നെ പടിഞ്ഞാറേയിലെ
ചേടത്തിയുടെ വീട്ടിലേക്കു പോകും.

മുഴുത്ത യൌവ്വനങ്ങളെ
കുടത്തിലൊളിപ്പിച്ച്
ഫ്ലാഷ് ന്യൂസുകള്‍
പ്രക്ഷേപണം ചെയ്യുന്ന
പഞ്ചായത്ത് കിണറരികെ
കറവ വറ്റിയൊരു പശു
തിന്നാലും തിന്നാലും നിലവിളിക്കും.
വെയിലിനപ്പോള്‍ നട്ടുച്ചയാവും.
"കഞ്ഞിക്ക് വെള്ളമില്ലെടി ഒരുമ്പോട്ടോളേ"
എന്നൊരു തെറി വിളി
കാറ്റ് കൊണ്ട് വരുമ്പോള്‍
എളിയിലേക്കുറപ്പിക്കുന്ന കുടങ്ങള്‍
നിതംബത്തില്‍ താളമിട്ടു നടക്കാന്‍ തുടങ്ങും .

പോകുന്ന പോക്കില്‍
നട്ടുച്ചയെ വാരികളയാന്‍
ചൂലുമായെഴുന്നേറ്റു വരുന്നവളുടെ
വിരലുകളില്‍ ചിരി കൂട്ടി പിടിച്ച്
ഉറക്കം കുറവാ ,ല്ലേ ?
എന്ന് ചോദിക്കുമ്പോള്‍
തനിച്ചൊരു മുറിയില്ലാത്തതിനു
വിരലാണെന്ന് തോന്നുന്നു ഒരു കൊഞ്ഞനം കുത്ത് .

കുടമിറക്കുമ്പോള്‍
നനഞ്ഞ വിറകില്‍ പുകഞ്ഞു ,
പുകഞ്ഞിരുപ്പുണ്ട്‌ ഒരൊറ്റമുറി വീട്
കലം വെക്കാതടുപ്പ് പുകക്കുന്നത്‌
ഒറ്റമുറിയാണേലും തീയും പുകയുമുണ്ടെന്നു
കാറ്റിനെയൊന്നു കാണിക്കാനാണ്

മഴയിലൂടെ നടന്നാല്‍ കാണുന്ന
രണ്ടാമത്തെ വീടിന്‍റെ തണലിലൂടെ
വെയില്‍ തിരിച്ചു പോകുമ്പോള്‍
ആടിയാടി ഒരു സഞ്ചി
ഒറ്റമുറിയിലേക്ക്
തളര്‍ന്നു വീഴുമ്പോളുയരുന്ന
"താന്‍ മുടിഞ്ഞു പോകുമെടോ "
എന്നൊരു നിലവിളി
വെയിലു കാണാതെയവള്‍
മൂടി വെക്കും .

Sunday, July 13, 2014

നീല കസേരകള്‍

ഇതിനു മുന്‍പ്
കാലുകളുമായി കസേരകള്‍
വീട്ടിലേക്കു വന്നത്
ഒരു ദുഃഖ വെള്ളിയാഴ്ച്ചയായിരുന്നു.
"ഇനി എനിക്ക് തണുക്കുമെന്നു" പറഞ്ഞ അനിയനെ
രണ്ടാം നാള്‍ പുഴ
കരയിലെടുത്തു വെക്കുമ്പോളായിരുന്നത് .



അന്നും ഒരു നീല ടാര്‍പ്പായ ഉണ്ടായിരുന്നു
ചുവപ്പും നീലയും കസേരകള്‍ ,
ഗ്യാസ് സിലിണ്ടര്‍
മൂന്നു ട്യൂബ് ലൈറ്റ്
എല്ലാറ്റിനും ഇടയിലൂടെ
ഒരമ്മക്കരച്ചില്‍ കയറ്റിറക്കത്തോടെ
വരുമായിരുന്നു
എനിക്കിപ്പോള്‍ കാണണമെന്നൊരു വാശി
തളര്‍ന്നു തളര്‍ന്നു പോകുമ്പോഴെല്ലാം
പൊട്ടി ചിതറുന്ന അടക്കി പിടുത്തങ്ങള്‍
വീടിനു ചുറ്റിലും അലഞ്ഞിരുന്നു



പക്ഷെ ഈസ്റ്ററിനു അവന്‍ വരുമെന്നു
സാമ്പ്രാണി പുകയില്‍
നോക്കി നോക്കി ഇരിക്കുമ്പോള്‍ തോന്നുമായിരുന്നു.
ചിലപ്പോള്‍ ആ ഈസ്റ്ററിനു
കര്‍ത്താവും ഉയിര്‍ത്തു കാണാന്‍ വഴിയില്ല.
രണ്ടാളും കൂടെ മുട്ടന്‍ ക്രിക്കെറ്റ്‌ കളിയായിരുന്നിരിക്കും .




പിന്നെ കസേരകള്‍ വീട്ടില്‍ വരുമ്പോള്‍
അതെ നീല ടാര്‍പ്പായ
ആകാശം മറച്ചു കാത്തിരുന്നിരുന്നു.
അമ്മ ചിരിച്ചോണ്ടായിരിക്കും ,
ശെരിക്കും നോക്കിയില്ല.
അന്നുമുണ്ടായിരുന്നു ചുറ്റും
വിറയ്ക്കുന്ന കൈകളും ,വാക്കുകളും
അനിയന്‍ പേരമരമായി
പഴുത്ത് നില്‍ക്കുന്നതിന്‍റെ ചുവട്ടിലെക്കാണ്
കിണ്ടിയും വെള്ളവുമായി
ശാന്തിക്കാരന്‍ നടന്നത് .
അമ്മ ഒരു തുളസി മരമായി !



അച്ഛന്‍റെ കല്യാണത്തിനും
അതെ നീല കസേരകള്‍
നീല ടാര്‍പായ ..

Thursday, July 10, 2014

തിരഞ്ഞു പോകുന്നവര്‍

പുഞ്ചിരികളില്‍ ഒളിച്ചു കടത്തപെടുന്ന
നിലവിളികളിലെല്ലാം
ജീവിതമിങ്ങനെയൊക്കെയാണ്
എന്നൊരു സ്റ്റിക്കറോ ,ബാര്‍കോഡോ
കാലം ഒട്ടിച്ചു വെച്ചിട്ടുണ്ട് !
ഒളിക്കപ്പെടാന്‍
വിജനമായൊരുതെരുവുപോലും
കാത്തിരിക്കുന്നില്ലെങ്കിലും
തിരച്ചിലും ഓട്ടവും അവസാനിക്കാറേയില്ല.


പക്ഷെ ,
ലോകത്തില്‍ നിന്ന് തന്നെ മുറിച്ചിട്ട
ഇറച്ചി കഷണങ്ങളെ
റോഡു വക്കിലോ ,കടത്തിണ്ണയിലോ വെച്ച്
ഒരു മുഷിഞ്ഞ നാറ്റമോ,
അല്ലെങ്കില്‍ നഗ്നതയിലൊട്ടിച്ച ഒരു ദ്വാരമോ
പരിചയപെടുത്തുമ്പോള്‍
ഒരാശ്വാസത്തെ
അല്പനേരത്തേക്കെങ്കിലും
ചുറ്റി പറ്റി നടക്കാന്‍ നിങ്ങളെ പോലെ
ഞാനും അനുവദിച്ചു കൊടുക്കാറുണ്ട് .
എന്നിട്ട് വീണ്ടും വിജനമായൊരു തെരുവിലേക്ക്
നഷ്ടമായതെന്തെന്ന് തിരിച്ചറിയില്ലെങ്കിലും
ധൃതിയില്‍ അന്വേഷിച്ചിറങ്ങും .



തളര്‍ച്ചയില്‍ ഊര്‍ന്നു പോയയുറകള്‍
പിന്നിട്ട വഴികളില്‍ പൂത്തിറങ്ങി പോയ
പ്രണയ വസന്തങ്ങളാണെന്ന്
ഓരോ തവണയും ആണയിടും
കഴിഞ്ഞു പോകുന്ന വളവിലോ തിരുവിനോ ശേഷം
തെറ്റിപോയ തിരഞ്ഞെടുക്കലില്‍ വേദനിക്കും
കടന്നു പോയ കാറ്റിനെ പിന്നെയും പിന്നെയും
തിരഞ്ഞു കൊണ്ടിരിക്കും.
പണ്ടത്തെയത്ര വീര്യമില്ലാത്ത
ഓ സി ആര്‍ റമ്മിനെ പ്രാകി കുടിക്കും
എന്നിട്ട് വിജനമായ നഗരത്തിലെ
തിരക്കുള്ള വേശ്യയുടെ
സദാചാര സ്റ്റാട്ടസുകള്‍ വായിക്കാന്‍ പോകും .



ഉറക്കത്തില്‍ അമ്മയെ ഓര്‍മ്മവരുമ്പോള്‍
ഒന്നുകൂടെ ചുരുങ്ങി പോകുന്നു .
അറിയാതെ വേശ്യയുടെ മുലകള്‍ ചുരത്തപെടും
തീര്‍ച്ചയായും അവളും ഒരു സ്വപ്നത്തിലായിരിക്കണം
കുഞ്ഞിനെ താലോലിക്കുകയും
ചേര്‍ത്തുപിടിക്കുകയും ചെയ്യുമ്പോള്‍
നഷ്ടപെട്ടെതെന്താണെന്ന്
ഉറക്കത്തില്‍ മാത്രം
എല്ലാവരും തിരിച്ചറിയപെടുന്നുണ്ടാവണം.



പകല്‍ നേരത്തെ തെരുവിലേക്ക്
എഴുന്നേറ്റു പോയിരിക്കുന്നു .
മുഷിഞ്ഞു ചിതറികിടക്കുന്ന
തെരുവ് കഷ്ണങ്ങളില്‍ നിന്നും
പൊള്ളിയ പാടുകളുമായി
മകനെ വേശ്യ കണ്ടെടുക്കുന്നു
പിച്ച ചട്ടിയില്‍ ഒട്ടി പോയ ശുഷ്കിച്ച
കയ്യടര്‍ത്തിയെടുക്കുമ്പോള്‍
അമ്മയെ അയാളും കണ്ടെടുക്കുന്നു.