വയനാടന്‍

Saturday, March 21, 2015

ദേവി പശുവേ .!



തീ പിടിച്ചു തുടങ്ങിയ വീട്ടില്‍
പേരു തുന്നിയ ഉടുപ്പിന്‍റെ
ലേലം വിളികള്‍ നിറയ്ക്കുന്നുണ്ടെങ്കിലും
അടുക്കളക്ക് പൂച്ചമണമാണ്.



അച്ഛന്‍ രാവിലെ പോത്തിനെ തീറ്റാന്‍ പോയതാണ്
കഴിഞ്ഞ വാവിന്‍റെ പിറ്റേന്ന്
മേത്തറുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണതിനെ.
അന്നതിന് ഒടിഞ്ഞ വാലും
നിറയെ വാരിയെല്ലുകളുമുണ്ടായിരുന്നു.



അന്നത്തെ വാവിനും അതിനു മുന്‍പത്തെ
വാവു പോലെ തന്നെയായിരുന്നു.
തികഞ്ഞില്ല!
ചങ്കും കരളും കിട്ടാത്തതിന്
കണാരേട്ടന്‍ മിണ്ടാതെ നടക്കുകയാണിപ്പോഴും..

രാത്രിയിലേക്ക്‌ കാര്‍ന്നോന്മാര്‍ക്ക്
വെക്കാനെന്നും പറഞ്ഞ്
മൂന്നുകിലോ തുടയിറച്ചിയും
കുഞ്ഞോന്‍റെ ഒന്നരകുപ്പി നാടനും
കൊണ്ടോയ തോട്ടത്തിലെ രാജീവന്‍
ഇക്കൊല്ലം വെട്ടും പങ്കിടലും വേണ്ടാന്നു
അച്ഛനോട് മുന്നറിയിപ്പുണ്ട്..
“അമ്മേ പശുവേ” എന്നൊരു ജാഥയില്‍
അവനുണ്ടാര്‍ന്നത്രേ മുന്നില്‍.!


അച്ഛന് വാരിയെല്ല് കാണാത്ത പോത്തുണ്ട്.
മുലയുരുണ്ട മൂന്നു മക്കളും.
ഒന്നിന്‍റെ മുലയിലും,തുടയിലും
കറുപ്പിനും ചുവപ്പിനുമിടയിലെ
നിറം കൊണ്ടുള്ള കുത്തിവരകളാണ് .
ഇടവഴി ചെരുവിലൊളിച്ചിരുന്നൊരുത്തന്‍
പെണ്ണെന്നെഴുതി പഠിച്ചതാണ്
തെറ്റിയെന്നാരും പറഞ്ഞില്ല..


“പോത്ത് ഈ വീടിന്‍റെ ഐശ്വര്യം”
എന്ന ബോര്‍ഡ്‌ വീട്ടില്‍ തൂക്കണമെന്നു പറഞ്ഞത്
അവളുടെ നീറ്റല്‍ ഉണങ്ങും മുന്‍പാണ്.
വാവെത്തിയാല്‍ അച്ഛനും പോത്താണ് ദൈവം.
നാലുകാലും കെട്ടി തൊമ്മന്‍ ചേട്ടന്‍
മെഴുക്കും മുന്നേ പോത്തിന്‍റെ വരിയെടുത്തതിനാല്‍
ഞങ്ങള്‍ക്കും പോത്തൊരു ദൈവം.

തീ പിടിച്ച വീടാണ്,
മത പഠനങ്ങളുണ്ട് ഇരുട്ടു മുറികളില്‍
തുടയുരഞ്ഞ നീറ്റലില്‍
അധ്യാപകന്‍റെ അരകെട്ടിലേക്ക് മുഖം ചേര്‍ക്കപ്പെടുമ്പോള്‍
ശ്വാസംമുട്ടുന്ന കുട്ടിയുടെ കണ്ണുകള്‍
ഇരുട്ടു മുറിയില്‍ ദൈവത്തെ തപ്പും
ഒരു സ്ഖലന വിറയലിനോടുക്കം
ദൈവം കുട്ടിയെ രെക്ഷപെടുത്തുകയും
കുട്ടി ദൈവവിശ്വാസി ആവുകയും ചെയ്യുന്നു.

Thursday, March 5, 2015

പമേലിയ



അതെനിക്കറിയാവുന്നത് തന്നെയാണ്.
ഇനിയും നീയതിനെക്കുറിച്ചു പറഞ്ഞീ വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ.
നോക്കു ,ഈ പോബ്ലാര്‍ മരങ്ങളോട്
കാറ്റു പറഞ്ഞു ചിരിക്കുന്നത്.
നമ്മളെ കുറിച്ചല്ലെങ്കില്‍ പിന്നെയാരെയാണ്?

പമേലിയ എന്‍റെ പ്രേമമേ...
ഒരു കാമുകിക്ക് കത്തെഴുതുമ്പോള്‍
അവളുടെ തടിച്ച ചന്തിയെക്കുറിച്ചല്ല
വര്‍ണ്ണിക്കപ്പെടേണ്ടതെന്നെനിക്കുറപ്പുണ്ട്.
പക്ഷെ പമേലിയ.., നിന്‍റെ പിന്‍ഭാഗമൊരു
ഗോളാകൃതിയിലുള്ള അക്വേറിയമാണ്!
അതില്‍ ചെകിള ചുവപ്പനും,നെറ്റിയില്‍ പൊട്ടനും
തുള്ളി തുളുമ്പുകയാണ്.


എന്‍റെ നിശ്വാസമൊന്നുകൊണ്ടുമാത്രം
പൈന്മരങ്ങളെ പോലെ വന്യമാകുന്ന
നിന്‍റെ വലതു ചെവിക്കരികിലെ
കുഞ്ഞു തോട്ടങ്ങങ്ങളില്‍ നടക്കാന്‍ പോകാന്‍
ഇതാ എന്‍റെ വിരലുകള്‍ വെമ്പല്‍ കൊള്ളുന്നു.
പ്രിയപ്പെട്ട പമേലിയ നീയി വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ ...


നമുക്കീ സന്ധ്യയിലൂടെ പോബ്ലാര്‍ മരങ്ങളെ കടന്ന്
വിയോമയിയുടെ വയലിലേക്കു പോകാം
അവിടെയിപ്പോള്‍ ഇമോവാ നദിയില്‍ നിന്നും
കയറി വരുന്ന പിശറന്‍ കാറ്റിനെ
നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ കനല്‍ കൊള്ളിക്കാം.