വയനാടന്‍

Sunday, May 4, 2014

"ബ്ലഡി മേരി"

വീട്ടില്‍ ആകെ ഒരു മുറി മാത്രമുള്ളതു കൊണ്ടല്ല
ഉള്ള ഒരു പശുവിന് വിശപ്പ്‌ സഹിക്കാന്‍
വയ്യാത്തത് കൊണ്ട് കൂടിയാണ്
പിന്നാമ്പുറത്തൂടെ പുല്ലരിയാന്‍ പോകുന്നത്



ഒറ്റ മുറിയിലൊതുങ്ങാത്ത
അടക്കി പിടുത്തങ്ങള്‍
അരിയും തോറും
വളരുന്ന പുല്ലുകള്‍
പശുവിന്‍റെ വിശപ്പ്‌ ,
പിന്നെയും പിന്നെയും
പിന്നാമ്പുറത്തൂടെ
പോകാന്‍ നിര്‍ബന്ധിതമാവുകയാണ് ..



പാച്ചിലും കരച്ചിലും
വാവിന്‌ രണ്ടു ദിവസം മുന്നേ
പശു തുടങ്ങിയ വൈകുന്നേരമാണ്
മഴയേയും കൂട്ടി മേരി
ഒറ്റമുറിയുള്ള വീട്ടിലേക്കു വന്നത്



വാര്‍ത്ത കേട്ട അപ്പന്‍റെ ചുമ
പതിവില്‍ നിന്ന് വ്യത്യസ്ഥമായി
ശബ്ദമില്ലാതെ നീണ്ടു നില്‍ക്കുകയും
അമ്മച്ചി മൂക്ക് പിഴിയുകയും,
പിന്നെ പതിയെ
അടുപ്പിലെ മീന്‍ കറിയിലേക്ക്
തിരിച്ചു പോകുകയും ചെയ്തു .



കുളി തെറ്റിയ മേരിയുടെ പറമ്പിലെ
പുല്ലു തീര്‍ന്നെന്നും
ഒറ്റ മുറിയില്‍ ഒരവകാശം
തനിക്കും വേണമെന്ന്
മഴയാണോ മേരിയാണോ
ചോദിച്ചതെന്നറിയില്ല.
പക്ഷെ, ഒറ്റ മുറിയുള്ള വീടിന്‍റെ മുറ്റത്തേക്ക്
"ബ്ലഡി മേരി" എന്ന അലറിച്ചയുടെ
പിന്നാലെ വന്ന തൊഴിയില്‍ തെറിച്ചു വീണത്‌
പുല്ലരിയാന്‍ കൂട്ട് പോയ മേരി തന്നെയായിരുന്നു ....

Wednesday, April 2, 2014

ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടി

തികച്ചും യാദൃശ്ചികമായി
ഒരൊറ്റ ജീവിതത്തിൽ
തടവിലാക്കപെട്ട
ശത്രുക്കളായ രണ്ടു യുദ്ധ സൈനികർ
അച്ഛൻ ,
അമ്മ .


വാക്കുകളുടെ വെട്ടുമുറിവുകളിൽ
നിന്നോടിയോളിക്കുന്ന
ഒരു പെണ്‍കുട്ടി
അവൾക്കു കളിക്കാൻ വാക്കുകളില്ല !


ജനാലകളില്ലാത്ത
മുറിയിലെ കണ്ണാടിയിൽ
തൻറെ രൂപമവൾ ഉറപ്പിച്ചു വെക്കും
എന്നിട്ട്
നീണ്ടു നീണ്ട തൻറെ ഏകാന്തതയെ
മെടഞ്ഞു മെടഞ്ഞിരിക്കും.


മുറിയൊരു ദ്വീപാകും
മെടയുന്ന ഏകാന്തതയിലേക്ക്
മീനുകൾ ഒഴുകിയെത്തും
അവൾക്കു ചിറകുകൾ കടം കൊടുക്കും



പുറത്തേക്ക് തെറിച്ചുപോയ
യുദ്ധ സൈനികർ എത്തും മുൻപേ
അവൾ ദൂരങ്ങളോളം നീന്തിത്തുടിക്കും
വഴിവക്കിലെന്നോ കാണാതെപോയ
പ്രണയത്തെ ഓർക്കും
കവിതകൾ എഴുതും..



ചിലപ്പോൾ ,
ചില വളവുകളിൽ വെച്ച്
അമ്മയുടെ മുലയിടിച്ചു കുടിക്കുന്ന
കുഞ്ഞുങ്ങളെ കാണും
അപ്പോഴൊക്കെയും
അവൾക്കും വിശക്കും
വേലക്കാരി അമ്മിണിയമ്മയുടെ
വറ്റിയ മുലകളിലേക്ക്
കയ്യുകൾ നീണ്ടു പോകുന്നത് പോലെ തോന്നും
ദ്വീപിലപ്പോൾ ഉപ്പു കൂടിയ
ഒരു തിര ഉയരും ..



സമയം കഴിഞ്ഞപ്പോൾ
വീണ്ടും യുദ്ധ ഭൂമിയിലേക്ക്‌ ഓടി പോയവൾ



അവിടെ,
അവൾ മൌനങ്ങളുമായി
പാമ്പും കോണിയും
കളിക്കുമായിരിക്കും .



നാലാം ക്ലാസിൽ പഠിച്ച
അഭിരാമിയെന്ന നമ്പൂരി കുട്ടിയുടെ
ഡയറ്ററിയാതെ
തൻറെ ചോറ്റു പാത്രത്തിൽ നിന്ന്
അവളുടെ പാത്രത്തിലേക്ക്
ഇട്ടു കൊടുത്ത കോഴി
ഒരിക്കൽ
കൊത്താൻ ഓടിച്ചത്
ഇങ്ങിനെ പാമ്പും കോണിയും
കളിക്കുമ്പോളായിരുന്നു .





എങ്കിലും ,
ഒരു വാക്കിനെയെങ്കിലും
പുറത്തെത്തിക്കാനായവൾ
മൌനത്തിൽ നിന്നും
വാക്കുകളെ
ചതുരത്തിൽ കറക്കിയിടും
കൃത്യം ആറു വീഴുമ്പോൾ
എണ്ണിതുടങ്ങുന്നു
ഒന്ന് ,
രണ്ടു ,
മൂന്നു
നാല്
അഞ്ചു
ആറു
ഏഴ് .....



ഏഴിൽ അമ്മയുടെ തുറിച്ചു നോട്ടം
വീണ്ടും കളത്തിനു പുറത്തേക്ക് .....

Monday, March 17, 2014

കള്ളി പൂച്ച

ഡീ ചക്കിയേ ..
എന്ന് വിളിക്കുമ്പോൾ
ഒരു ഉരസൽ
തിരക്കുകളിൽ നിന്നോടി വന്ന്
മേലാകെ പടരും ...




കരിയും പുകയും
ചുറ്റും കാണും
നനവും ഒട്ടലും
പറ്റിപിടിചിട്ടുണ്ടാവും
ഇന്നത്തെ കറിയും
അതിന്റെ നീറ്റലുമുണ്ടാകും
മത്തിയുടെ ഉളുമ്പുണ്ടാവും
ഒരു നൂറു കൂട്ടം പണിയുണ്ടെന്ന
വേവലാതിയും കാണും
എന്നാലും ,
തിരക്കിലെയാ ഉരസലുകലാണ്
ഈ ജീവിതമെന്നു
അമർത്തിപിടിയ്ക്കും




അപ്പോഴേക്കും
കുക്കർ മൂന്നാമത്തെ
വിസിൽ അടിച്ചിരിക്കും
ടാങ്ക്‌ നിറഞ്ഞൊഴുകും
തുണി കുതിർന്നിരിക്കും
ചിന്നുവിന്റെ കള്ളി പൂച്ച
മീനിന്റെ തൊട്ടടുത്തെത്തിയിരിക്കും ...




"ഈ മനുഷ്യനിതെന്തിന്റെ കേടാ ....,"
എന്നൊരു മോഹം ബാക്കിയാക്കി
ഊർന്നിറങ്ങിയോടുന്നൊരു കള്ളി പൂച്ച

Wednesday, March 12, 2014

ആണ്‍ മണമില്ലാത്ത ലായങ്ങൾ

മൂന്നു നിലകളിൽ
നിറയെ മുറികളുള്ള ആ ഹോസ്റലിൽ
ആണ്‍മണമൊരിക്കൽ പോലും
ഒളിഞ്ഞോ തെളിഞ്ഞോ
വാതിലുകളടച്ചു വിയർത്തിട്ടില്ല .



ഒട്ടി വഴുകുന്ന ഒരു ഉറ പോലും
ടോയിലെറ്റിൽ ഫ്ലെഷ് ചെയ്യപെട്ടിട്ടില്ല
ബീജം കുത്തി നിറച്ച്
ഒരു ആണ്‍ മണവും
ജനാലകൾ ചാടിയിട്ടില്ല .




പക്ഷെ ,
രാത്രിയിൽ വാതിലുകൾ അടയപെടുമ്പോൾ
അതൊരു കുതിരാലയമാകും ..
തടിച്ച ചന്തിയുള്ള ഒരു ലായക്കാരത്തി
അതിനു കാവലിരുന്നുറങ്ങും.




അപ്പോൾ മാത്രം ,
ചില മുറികളിലെ കട്ടിലുകളിൽ നിന്ന്
ആണ്‍ കുതിരകളും പെണ്‍കുതിരകളും
രൂപം കൊളളും ...
ആർത്തവ പൂക്കൾ ചുവന്നവർ
മോർച്ചറിയിലെ ശവങ്ങളെപോലെ
കിടന്നുറങ്ങും .




ആണ്‍ കുതിരകളും , പെണ്‍കുതിരകളും കൂടി
യോദ്ധാവും കടിഞ്ഞാണുമില്ലാത്ത
ഒരു യുദ്ധത്തിനു പോകും
പരസ്പരം കുന്നുകളിടിച്ചു തിമിർക്കും
എത്രയിടിച്ചാലും തൊടാനാവാത്ത
ആഴങ്ങളുടെ വക്കത്തു വെച്ച് ,
അവർ ആണ്‍ മണങ്ങളെ കൊതിക്കും ...





ലായക്കാരിയുടെ കൈ വിരലുകളപ്പോൾ
ഒരു വീണ മീട്ടുകയായിരിക്കും
അല്ലെങ്കിൽ അവർ ഒരു ചെറിയ കുതിരയെ
മെരുക്കുകയായിരിക്കും ....

Tuesday, March 11, 2014

പ്രവാചകൻ ഏലിയ

'ചെറിത്ത് '
എന്ന വറ്റിയ
പുഴയുടെ കരയിലേക്ക്
പാലായനം ചെയ്യപെട്ട
ഏലിയയെ
കാക്കകൾ



തീറ്റിക്കുമ്പോഴാണ്
സറെഫത്തിലേക്ക്
ഉടനെ യാത്രയാവാൻ
ദൈവത്തിന്റെ
കാഴ്ചയില്ലാത്ത മാലാഖ
അവനോടാഞാപിക്കുന്നത്



ഈ ഇരുപത്തി മൂന്നാം വയസ്സിലും
ഒരു പെണ്‍ കുട്ടിയുടെ പ്രേമം
രുചിച്ചു നോക്കുവാൻ പോലുമാകാതെ
മരിച്ചു പോകുമെന്നയാൾ
ഇടയ്ക്കിടെ കരഞ്ഞു പോകുന്നതിനിടയിലാണ്
ജെസബെൽ രാജകുമാരിയുടെ
പച്ച നിറമാർന്ന ,
തിളങ്ങുന്ന കണ്ണുകൾ
ഓർമ്മിച്ചെത്തുന്നത് .



"ഇസ്രായേലിൽ ബാൽ ദൈവം
ആരാധിക്കപെടുവോളം
മഴ പെയ്യുകയില്ലെന്നു "
ആഹാബ് രാജാവിന്
മുന്നറിയിപ്പ് നല്കാൻ
ഗിൽഡിലെ വെറുമൊരു
മരപ്പണിക്കാരനായ തന്നെ
ദൈവം ,
തിരഞ്ഞെടുത്തതെന്തിനെന്നു
ചെറിത്തിലെ കല്ലുകളിൽ
തട്ടി തടയുമ്പോഴെല്ലാം
ഏലിയ ആലോചിക്കുന്നുണ്ട് .



ദൈവങ്ങളുടെ കുടി പകയിൽ
പോരാളികളാവാൻ ,
മനുഷ്യനെ പ്രവാചകരുടെ
വെളിപെടുത്തലുകളിലൂടെ
അടിമപെടുത്തുകയാണ്
ദൈവമെന്നു
മരപ്പണിക്കാരനായ പ്രവാചകൻ
ഏലിയയോ അയാളുടെ
കാഴ്ചയില്ലാത്ത മാലാഖയോ
പക്ഷെ വെളിപെടുത്തുന്നില്ല !