വയനാടന്‍

Wednesday, December 17, 2014

തടവുകളിലെ കാഴ്ചക്കാരന്‍



സത്യം പറയാമല്ലോ ഏമാനേ
ഏതു നിമിഷവും
വീഴാമെന്ന നിലയിൽ തന്നെയായിരുന്നു
ഓട വക്കിലിരുന്നയാൾ ഭക്ഷണം
വലിച്ചു വാരി തിന്നിരുന്നത് .
രണ്ടു കാലുകളുമില്ലാത്ത സ്ഥിതിക്ക്
കുറച്ചു കൂടി ശ്രെദ്ധിക്കണമായിരുന്നു.


തിരക്കിൽ ഞാൻ വ്യക്തമായും കണ്ടതാണ്
മുൻപോട്ടു തിക്കി കയറി വന്ന
ഇവാൻ തോമസിന്‍റെ കാലുകൾ
അയാളുടെ വണ്ടി ചക്രത്തിൽ
ചെറുതായി തട്ടുന്നത് .
അല്ലെങ്കിലും ആ നശിച്ചവന്‍ മരിക്കണ്ടവനാണേമാനേ..
തെരുവിന്‍റെ മൂലയിരുന്നവന്‍റെ
“മരിച്ചവനു മാത്രം സ്വര്‍ഗ്ഗം നല്‍കുന്ന ദൈവമേ”
എന്നുള്ള മുടിഞ്ഞ പാട്ട്
എന്തൊരു നരകമായിരുന്നു.


എല്ലാത്തിനും കാരണം ആ നശിച്ചവൻ,
കുഴിവെട്ടുകാരൻ തോബിയാസാണേമാനേ..
അഞ്ചാമത്തെ വാരിയെല്ല് എണ്ണുന്നതിനിടയില്‍
മരിച്ചു പോയ കുട്ടിക്ക് കുഴിമാടം ഒരുക്കാൻ
അവനെ അന്വേഷിച്ചു വന്നതായിരുന്നു ഞാൻ.
ഓ ആ പാവം കുട്ടി !
അവനു കിട്ടേണ്ടിയിരുന്ന മുട്ടയും പാലും
ഇടവഴിയില്‍ വെച്ച് സ്ഥിരമായി
മോഷ്ടിക്കപെടുന്നുണ്ടായിരുന്നു.
അതെല്ലാം ആരു നോക്കാനാണ്.
അയ്യോ ഏമാനേ, അങ്ങയെ ദുഷിച്ചതല്ല
കാണാതായ നാടോടി പെണ്ണിന്‍റെ അടിവസ്ത്രം
അങ്ങ് എത്ര വിദഗ്ധമായാണ് കണ്ടെത്തിയത്.
പക്ഷേ ആ കള്ളുകച്ചവടക്കാരന്‍റെ മോളുമായുള്ള
അങ്ങയുടെ മകന്‍റെ വിവാഹം
പരദൂഷണക്കാര്‍ക്ക് ഒരു വിരുന്നായിട്ടുണ്ട്.


തെരുവിൽ വിരിയുവാൻ പോകുന്ന
ചുംബന പൂക്കളെകുറിച്ച് തോബിയാസ്
പറയുമ്പോള്‍ മാത്രമാണറിയുന്നത്
നേര് പറയട്ടേയേമാനേ,
ഇമ്മാതിരിയോടൊന്നും എനിക്ക് താല്പര്യമില്ല
എന്‍റെ ഭാര്യയെ തന്നെ ചുംബിച്ചിട്ടു
ഏതാനും വർഷങ്ങൾ കഴിഞ്ഞിരിക്കും.
ഓ അവളുടെ ചുണ്ടുകളിൽ
ഇരുമ്പൻ പുളി കായ്ച്ചു കിടക്കുന്നിപ്പോള്‍.
അടിവയറാണേല്‍ അലക്കുകാരന്‍റെ
കെട്ടിലെ തുണികഷ്ണം പോലായിട്ടുണ്ട്
ആ വിക്കൻ മിഷേലിന്‍റെ ഭാര്യക്ക് രഹസ്യമായി
ചുംബനങ്ങൾ കൊടുക്കാറുണ്ട് സത്യം തന്നെ.
എങ്കിലും ഏമാനേ ഇതിപ്പോൾ തെരുവിലല്ലേ ..!
അതും നമ്മൾ ഇങ്ങിനെ നോക്കി നിൽക്കേ ..


തരേസ മാർഗരറ്റും വരുന്നു എന്നറിഞ്ഞ് മാത്രമാണ്
ആ തിരക്കിലേക്ക് തള്ളി കയറിയത്
നേര് പറയാമല്ലോ ഏമാനേ
ഞാനും അവളെ കരുതി സ്വയം ഭോഗം ചെയ്തിട്ടുണ്ട്
നമ്മുടെ കൈക്കാരൻ ആന്ദ്രെ മുഖം മറച്ചാണ്
ഉമ്മകളെ കാണാൻ തിരക്കിലൂടെ എത്തി നോക്കിയത്
അദ്ധ്യാപകൻ ഫാബിയാനോ
ഒരു മൂലയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.
അയാളപ്പോൾ തന്നെ വലിഞ്ഞു മുറുകിയ
ഒരു ഗിത്താർ കമ്പി ആയിരുന്നു.
ചുംബനങ്ങള്‍ക്കെതിരെ തെരുവില്‍ പ്രസംഗിച്ച
ആ പട്ടാളക്കാരന്‍ റൊട്ടികടയില്‍-
നിന്നൊളിഞ്ഞു നോക്കുന്നുണ്ടായിരുന്നു .


ഒരു വിധത്തിൽ ഏറ്റവും മുന്നിലെത്തിയപ്പോൾ
ആണേമാനേ വാനരന്മാരെ പോലെ
അവന്മാര് ചാടി വീണെല്ലാം നശിപ്പിച്ചത്
അപ്പോളല്ലേ ഞങ്ങൾ അറസ്റ്റിലായി പോയത്
വിപ്ലവങ്ങളെ കുറിച്ച് ഇവരെന്നാണ്
മനസ്സിലാക്കാന്‍ പോകുന്നത്?


ആ കുട്ടിയുടെ ശവം മറവു ചെയ്തോ എന്തോ
അവന്‍റെയമ്മ ഗവർണറുടെ വീടിനു മുന്നിൽ
നിൽപ്പാണത്രെ...
മരിക്കുമ്പോൾ കിടക്കുവാനുള്ള ഇടമില്ലെന്ന്
ഓ വെറുതെ നിന്ന് മരിക്കട്ടെ ....
ഇവറ്റകള്‍ക്കൊക്കെ എന്തിന്‍റെ കുറവാണെന്ന്
പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നുമുണ്ട് .

Saturday, November 1, 2014

ജിപ്സികള്‍

പറിച്ചെടുപ്പ് കഴിഞ്ഞ
ഒരു സൂര്യകാന്തി തോട്ടത്തിന്‍റെ
വെയിലിലൂടെ
നടക്കുമ്പോളൊക്കെ
കയറ്റി പോയ പൂക്കള്‍
വേദനിപ്പിച്ചു വേദനിപ്പിച്ച്
ഓരോ ഞരമ്പിലേക്കും
പൂത്തു കയറുന്നത്
എങ്ങിനെയാണ് ഒരു കവിതയാല്‍
ചൊല്ലി കേള്‍പ്പിക്കപെടുക
എന്നതിനെകുറിച്ച് എനിക്കൊരു
ധാരണയുമില്ല .




അല്ലെങ്കിലും ഇനിയതെല്ലാം
കേള്‍പ്പിക്കപെടുന്നതെന്തിനു വേണ്ടിയാണ് ?




രണ്ടു വംശക്കാരായ
ജിപസികളുടെ വിരുദ്ധ
ദിശയിലേക്കുള്ള യാത്രയില്‍ വെച്ച്
പ്രണയത്തെ കൈമാറ്റം നടത്തിയ
രണ്ടു വിഡ്ഢികളാണ് നാമെന്നു
ഒരു ഭാഷയിലും അറിയപെടാന്‍
ഞാന്‍ ആഗ്രഹിക്കുന്നില്ല.



എനിക്ക് സമ്മാനിക്കുവാനായി
കരുതിയിട്ടുള്ള ;
നീ മാത്രമറിയാവുന്ന മണമുള്ള
സുഗന്ധലേപനം പോലെ
അതി രഹസ്യമായിരിക്കട്ടെ
നമ്മുടെ പ്രണയം .



നമുക്കൊരു ലിപി ഇല്ലാത്തതിന്
ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു .



ഇല്ലെങ്കില്‍ എത്തിച്ചേരാനുള്ള
ഇടമറിയാത്ത പ്രേമ ലേഖനങ്ങളാല്‍
നാമീ ലോകത്തെ ഭ്രാന്ത് പിടിപ്പിക്കുമായിരുന്നു .



എന്നാല്‍ വേറൊന്നു പറയാം ,
എനിക്കുറപ്പുണ്ട്
ഒരിക്കല്‍ എന്‍റെ വഴി
നിന്‍റെ ഇടത്തിലേക്ക് മാത്രമാവുമെന്ന്‍.
അന്നെന്‍റെ വസ്ത്രത്തില്‍
പൂക്കളോടൊപ്പം, നീ ഒളിച്ചു വെച്ചിട്ടുള്ള
സുഗന്ധവും പുരട്ടണമെന്നു
ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്.



ഞാനിപ്പോള്‍ നിന്നെ ആദ്യമായി
കണ്ടതെന്ന് തോന്നിപ്പിക്കുന്ന
നദീക്കരയുടെ മണല്‍ത്തിട്ടയില്‍ കിടന്നു
നിന്‍റെ ഇടത്തെ ഭാഗത്ത്‌ ഇടയ്ക്ക് വന്നു
പുഞ്ചിരിക്കാറുള്ള ആ മഞ്ഞ നക്ഷത്രത്തോട്‌
വഴി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.

Friday, October 17, 2014

പ്രവാസി



ഓ മുടിഞ്ഞവനേ,
ഞാന്‍ നരിച്ചീറുകളുടെ
നാട്ടില്‍ നിന്നാണ്.
നിന്നെക്കാള്‍ കൂര്‍ത്ത
പല്ലുകള്‍ ഉണ്ടവിടെ,
ഏയ്‌ മരുഭൂമിക്കാരാ
എന്‍റെ ദേഹത്ത് നോക്കൂ
ചോള പാടങ്ങളുടെ
നിഴലുകള്‍ ഇനിയും
കൊഴിഞ്ഞിട്ടില്ല .

ഓ തുലഞ്ഞവനേ,
നീയിതൊന്നും കേള്‍ക്കുന്നേയില്ല!
തണുപ്പിനെ അടച്ചിട്ട മുറിയില്‍
നേപ്പാളി പെണ്ണിനെ
ചുട്ടെടുക്കകയായിരിക്കും
നീയിപ്പോള്‍ . 

നീട്ടി കൈവീശാന്‍
അധികാരമില്ലാത്ത നിന്‍റെ
നഗര വഴികളില്‍ നിന്നും
എന്‍റെ തെരുവിലേക്ക്
ഉച്ചത്തില്‍ ഒരു പാട്ട് പാടി
ഞാന്‍ നടക്കാനിറങ്ങട്ടെ...
(ഓ ഞാന്‍ നിന്‍റെ ഇരുട്ട് മുറിയില്‍
അടയ്ക്കപ്പെട്ടവനാണ് ) 

തെരുവ് തുടങ്ങുന്നത്
ചെരുപ്പ് കുത്തിയില്‍ നിന്നാണ്
തെരുവിലെ ഓരോ കാല്‍ചുവടുകളും
അയാളുടെ കുനിഞ്ഞിരിക്കുന്ന
കണ്ണുകളില്‍ എഴുതപ്പെടും. 

തെരുവിലെ ഓരോ അടുക്കളയും
മുറ്റവും ,കിടപ്പറയും വരെ
ചായയില്‍ നീട്ടി അടിക്കുന്ന
വേലായുധേട്ടന്‍റെ ചായക്കട.
(രണ്ടു പെണ്മക്കള്‍
ഒളിച്ചോടി പോയപ്പോള്‍
അടച്ചു പൂട്ടി ) 

റോഡിലൂടെ പോകുന്ന
സ്ത്രീകളുടെ ചരിത്രം
കണ്ണാടിയില്‍ തെളിയിക്കുന്ന
ബാര്‍ബര്‍ ചന്ദ്രന്‍. 

ഓ നാശം പിടിച്ച
മണല്‍ക്കാട്കാരാ
ഞാന്‍ നിന്‍റെ മുറിയില്‍
അടയ്ക്കപ്പെട്ടവനാണ്. 

സ്വന്തം ചിത്രങ്ങള്‍
തെരുവ് മുറികളില്‍
വില്‍പന നടത്തുന്നവളെ നോക്കു;
എന്‍റെ നാവുകള്‍ പറിച്ച
ആമ്പലുകളുടെ പാടുകള്‍
അവളുടെ പുക്കിളില്‍
ചുവന്നു കിടക്കുന്നു..
ഓ എന്‍റെ കാമുകി ! 

മഴ നനയുന്ന കര്‍ക്കിടകമേ
പുലികളിക്കുന്ന എന്‍റെ ഓണക്കാലമേ,
ഞാനിതാ ഈ മുറിയില്‍
ഏകാന്തതയുമായി
കണ്ണു പൊത്തി കളിക്കുന്നു. 

പ്രിയപ്പെട്ട മരുഭൂമിക്കാരാ...,
ഞാന്‍ പറയട്ടെ,
നിന്നോടെനിക്ക്
പിണക്കമില്ല !
എന്‍റെ കുട്ടികള്‍
നാട്ടില്‍
ഭക്ഷണം കഴിക്കുന്നു..


കല്ലറയില്‍ നിന്ന്


അതെ ,
ഏഴാമത്തെ സ്ട്രോക്കിനു
താഴാന്‍ തുടങ്ങുമ്പോഴാണ്
നിനക്കവനാകാന്‍ കഴിയുന്നേയില്ല
എന്ന കണ്ടെത്തെലുണ്ടാകുന്നത്;
വിശുദ്ധ സാത്താന്‍ സ്ട്രീറ്റിലെ
പതിനെട്ടാം നമ്പര്‍ മുറിയിലെ
ഇരുമ്പ് കട്ടിലിന്‍റെ ഞരങ്ങി കരച്ചില്‍
അതോടെ ബാത്ത്റൂമില്‍
ഫ്ലെഷ് ചെയ്യപെട്ടു.

അപ്പോള്‍ താങ്കളെ ഫക്കിനിടയില്‍
കൊലപെടുത്തിയതാണോ ?
അല്ലല്ല ശുദ്ധമായ ആത്മഹത്യ .

അവസാനത്തെ റോസാപ്പൂവും
വെക്കപ്പെട്ടതിനു ശേഷം
പുതു മണ്ണില്‍ ഒരു കാല്‍പാട് പോലും
ബാക്കിവെക്കാതെ
ഒടുവിലായി പോയില്ലേ ?
ചെമ്പന്‍ ചുരുണ്ടമുടിക്കാരി,
അതെ ചിരികളില്‍ മണ്ണിരകള്‍
പുളയുന്ന ചൂണ്ടകള്‍ നിറച്ചയവള്‍ തന്നെ.

"നിങ്ങളുടെ
ആത്മാവിനിപ്പോഴും ചൂടുണ്ട്
മരിച്ചട്ടധികം നേരമായിട്ടില്ല അല്ലെ ?"

"ഇല്ലില്ല
നെറ്റിയിലെ ഈ നൂല് നോക്കു
വില കുറഞ്ഞതാണ്
അയാള്‍ സൂചി
മറന്നു വെക്കുകയും ചെയ്തിരിക്കുന്നു
അവള്‍ പണം കൊടുത്തു
ചെയ്തതാവണം ഇനിയും
കുത്തി നോവിക്കാന്‍ "

രണ്ടു നാള്‍ മുന്‍പ് മരിച്ച
റോഡ്രി ഗ്രിസിന്‍റെ കല്ലറയുടെ
അപ്പുറത്തുള്ള ഓക്ക്‌ മരത്തില്‍
ചാരിയിരിക്കുന്നവള്‍ തന്നെയല്ലേ
താങ്കളുടെ കാമുകി .
അതെ .., സുഹൃത്തേ അതെ ,
അവളുടെ ഇടത്തെ ചന്തിയില്‍
രണ്ടു പല്ലുകളുടെ പാടുകളുണ്ടോ ?

ഓ സുഹൃത്തേ
എനിക്ക് മുന്‍പേ മരിച്ചവനേ
നിങ്ങളിതെങ്ങിനെ അറിഞ്ഞു?

ഇനിയും ചൂടാറാത്ത കൂട്ടുകാരാ ..
എന്‍റെ പല്ലുകളിലേക്കു നോക്കു

Monday, October 13, 2014

ഉറുമ്പുകള്‍

1.
പോത്ത് വെട്ടുകാരന്‍ അയ്മുട്ടിയെ
വേദം പഠിപ്പിക്കാന്‍ പോയവന്‍റെ
വീട്ടിലേക്കു ഉറുമ്പുകള്‍
നടന്നു കയറുന്നു.

ഉമ്മറപ്പടിയില്‍ വെച്ച്
കൊച്ചുമകന്‍ വരിയില്‍ ചേരുന്നു
നിരതെറ്റാതെ
ഉള്ളിലേക്കുള്ളിലേക്ക്...

ഒരിരുട്ടു മുറിയില്‍
മരിക്കാനിട്ടിരിക്കുന്ന
അച്ഛമ്മയുടെ
ചോറ് പാത്രത്തില്‍
ഉറുമ്പുകള്‍
നാറിയ
മൂത്രമണത്തില്‍
മൂക്ക് പൊത്തുന്നു.

ഏതാണ്ടതേ സമയത്ത് തന്നെയാണ്
അയ്മുട്ടി
ഭാരത ദര്‍ശനത്തിന്‍റെ
നാലാമത്തെ പേജില്‍
മുട്ടു കുത്തി നില്‍ക്കുകയും
രാജാവ് മുറ്റമടിക്കാന്‍
ചൂലുമായി വരികയും ചെയ്തത്.

2.
മക്കാവു തെരുവില്‍
കളിപ്പാട്ടങ്ങളുടെ
വലിപ്പത്തെയും,
പതുപതുപ്പിനെയും കുറിച്ച്
സംശയം ചോദിച്ചു
കൊണ്ടിരിക്കുന്നതിനിടയിലാണ്.

എത്ര തിരഞ്ഞിട്ടും
കാണാതെ പോയ
രാഘവേട്ടനെ
കണ്ടെത്താന്‍ കഴിയാത്ത
ചുണ്ടിനെയോ,
അരകെട്ടിനെ തന്നെയോ
കുറ്റം പറഞ്ഞിരിക്കുന്ന
ത്രേസ്യയുടെ വീട്ടില്‍
തീപ്പട്ടിക്കൊള്ളി ചോദിച്ചവനെ
അടിച്ചു കൊന്ന
സദാചാരക്കാരന്‍ അബ്ദുവിനെ
അറസ്റ്റു ചെയ്യപെടുന്നത്.

അച്ഛമ്മയുടെ
കഫം ചുമന്ന്‍ പോയ
അതെ ഉറുമ്പുകള്‍ തന്നെയാണ്
തീപ്പട്ടി കൊള്ളി
ചോദിച്ചു മരിച്ചവന്‍റെ
ശവകൂനയിലും
നിരന്നു നില്‍ക്കുന്നതെന്ന്
കൊച്ചു മകന്‍ കവിത ചൊല്ലുന്നു..