വയനാടന്‍

Monday, February 17, 2014

ലൈഫ് ഈസ്‌ ബ്യുട്ടിഫുൾ


ഗൈഡോ ഓർഫിസിനൊപ്പം ആദ്യമായി
ഇറ്റലിയുടെ തെരുവിലൂടെ
സഞ്ചരിക്കുമ്പോൾ
"ജൂതന്മാർക്കും പട്ടികൾക്കും പ്രവേശനമില്ല "
എന്ന ബോർഡ് ഹൃദയങ്ങളിലേക്ക്
ആണിയടിക്കപ്പെടുമ്പോൾ
നിറച്ച ടാങ്കുകളുമായി രണ്ടാം ലോകമഹായുദ്ധം
തൊട്ടടുത്തു നില്പുണ്ടായിരുന്നു.

പക്ഷെ ആ തെരുവിൽ
ഗൈഡോ ഓർഫിസ്
ഒരു ബുക്ക് സ്റ്റാൾ തുടങ്ങിയത്
അയാളുടെ സ്ഥിരം തമാശകൾ പോലെയാണെന്ന്
നിങ്ങളെ പോലെ തന്നെ ഞാനും കരുതുകയില്ല .

പുസ്തകമല്ലാതെ മറ്റെന്താണ്
വെടിയുണ്ടകൾ ചിതറിക്കുന്ന
ജൂതന്റെ തലയോട്ടികളെ
സ്വപ്നം കാണുന്നവർക്ക് വിൽക്കുക ..?

യാദൃശ്ചികമായി തന്റെ മുന്നിലേക്ക്‌
ആകാശത്ത് നിന്നെന്നവണ്ണം
ഡോറ എന്ന സുന്ദരിയെ
അടർത്തി തന്ന ദൈവത്തോട് നന്ദി പറയാൻ
നിഷ്കളങ്കനായ ഗൈഡോ ഓർഫിസ്
മറന്നു പോവുന്നതിനെ നിങ്ങളും
ഒരു നന്ദി കേടായി കാണില്ല എന്നെനിക്കുറപ്പുണ്ട് .

എത്ര ചിരിച്ചാലും തീരാത്ത കരച്ചിലുകൾ
ഒളിപ്പിച്ച ഒരുത്ഭുതമാണ്‌ നിന്റെ ജീവിതമെന്നു
ദൈവം ഒരിക്കലും ,
ഗൈഡോ ഓർഫിസിനോട് വെളിപ്പെടുത്തുന്നില്ല !

അല്ലെങ്കിൽ,
മകന്റെ എഴാം ജന്മദിനത്തിന്റെ
ഒരുക്കങ്ങളിൽ നിന്ന്
കോണ്‍സെൻട്രേഷൻ ക്യാമ്പിലേക്കുള്ള
യാത്രയെ അയാൾ ഒഴിവാക്കുമായിരുന്നു.

അതുമല്ലെങ്കിൽ ,
കോണ്‍സെൻട്രേഷൻ ക്യാമ്പിലെ
മകന്റെ പട്ടിണിയിലേക്ക്‌
ഇവിടെ ഒരു ഗെയിം കളിക്കാൻ വന്നതാണെന്നും
അമ്മയെ ചോദിച്ചു കരഞ്ഞാൽ
മൈനസ് പോയിന്റ്‌ ആകുമെന്നും
ജയിച്ചാൽ പിസ ലഭിക്കുമെന്നും
അയാൾക്ക് നുണ പറയേണ്ടി വരില്ലായിരുന്നു .

ടാങ്കുകളുടെ തീയേറുകൾ കൊള്ളാതെ
ജോഷ്വ എന്ന എഴുവയസ്സുകാരനെ തനിച്ചാക്കി
ഭാര്യയെ കണ്ടെത്താൻ പോകുമ്പോൾ പോലും
നാസ്തികനായ ദൈവം
ഗൈഡോ ഓർഫിസിനോട്
യുദ്ധം അൽപ സമയത്തിനകം അവസാനിക്കുമെന്നും
അപ്പോൾ രെക്ഷപെടുത്താമെന്നും പറയാതെ
ഒരു വെടിയുണ്ടയിലേക്ക് തള്ളി വിടുന്നു .

യുദ്ധകൊതിയന്മാരായ ദൈവങ്ങളെ
മനുഷ്യൻ കണ്ടെത്തിയിരുന്നില്ല എങ്കിൽ ,
തന്റെ പിതാവ് പിന്നെയും തമാശകൾ
പറഞ്ഞു ഉച്ചത്തിൽ ചിരിക്കുമായിരുന്നു എന്ന്
ജോഷ്വ പിന്നീട് ഒരു കവിതയിൽ എഴുതിയിട്ടുണ്ട് ..


1 comment:

പ്രൊമിത്യൂസ് said...

നന്നായി പറഞ്ഞു അഭിനന്ദനങ്ങള്‍ (y)

Post a Comment