വയനാടന്‍

Wednesday, August 6, 2014

അരൂപികള്‍

ഒറ്റയ്ക്ക് ചെരിഞ്ഞു പോകുന്ന കുന്നിന്‍ ചെരുവില്‍
തൊട്ടാവാടി പൂക്കള്‍ തിരഞ്ഞു പോകുന്ന
ആടുകള്‍ക്കിടയിലൂടെ ഒഴുകി പോകുന്ന
ഒരു പെണ്‍കുട്ടി .
അവളുടെ നീണ്ടു മെടഞ്ഞ മുടിയില്‍
കൊഴിഞ്ഞു പോയ അരിമണികളുടെ
കൊയ്ത്തുപ്പാട്ടുകള്‍ പാടി പാടിയിരിക്കുന്ന
ഒരു മഞ്ഞ കുരുവി.



സ്വപ്നം കാണുമ്പോഴെല്ലാം
മേഘരൂപിയാവുന്ന കൂട്ടത്തിലെ
മുഴുത്ത ആടിന്‍റെ കൊമ്പുകളടര്‍ത്തി
അവള്‍ പറന്നു പോയി യുദ്ധം ചെയ്യും
കൌമാരത്തിലേക്ക് ഒരു കുപ്പി വള പോലും
മോഹിക്കാതെ നടന്നു പോകുന്ന
തുടകളില്‍ നട്ടുവളര്‍ത്തുന്ന ഗോതമ്പ് ചെടികളെ
മറച്ചു പിടിക്കാനറ്റമില്ലാത്ത
അവളുടെ ചണയുടുപ്പ് യുദ്ധത്തിനിടയില്‍
ഒരു പട്ടു പാവാടയാകും..



ആടുകളുടെ യജമാനന്‍റെ ഭാര്യയുടെ
ചാട്ടവാറടികളില്‍ പുളഞ്ഞ്
തൊഴുത്ത് വൃത്തിയാക്കുകയും
ആടുകളെ കറക്കുകയും ചെയ്യുമ്പോള്‍
വാരിയെല്ലുകള്‍ എണ്ണികളിച്ചു കൊണ്ടിരിക്കുന്ന
അവളുടെ അനിയന്‍ ചൂടുള്ള ആട്ടിന്‍ പാലുകൊണ്ട്
വയറിനെ ഒരു പന്തു പോലാക്കും
എന്നിട്ട് കാണാതായ വാരിയെല്ലുകളെ
തിരഞ്ഞു തിരഞ്ഞു പോകും



അവളുടെ അമ്മയപ്പോള്‍ ആടുകളുടെ
യജമാനന്‍റെ ഭാര്യയുടെ അടുക്കളയില്‍
മണങ്ങളുള്ള കറികളില്‍ നിന്നും
വിശപ്പിനെ കെട്ടിയിട്ടിരുന്ന
അടിപാവാടയുടെ വള്ളി ഒന്നഴിച്ചു കെട്ടും.


സൂര്യനസ്തമിക്കുമ്പോള്‍ മേഘം മുഴുത്ത ആടായി
യജമാനന്‍റെ അരികിലേക്ക് തിരിച്ചു പോകും
വാരിയെല്ലുകളിലെ നേര്‍ത്ത തൊലിപ്പുറത്ത്
ചാട്ടയുടെ പുഴകളില്‍ നിന്നനിയന്‍ ഉപ്പുകള്‍
വാരുമ്പോഴോ,
നിറയെ മണങ്ങളുള്ള അടുക്കളയില്‍ നിന്ന്
അടിവയറിനെ ഒന്നുകൂടെ പുറകിലേക്ക്
വലിച്ചു കെട്ടി തൊട്ടിയും ചൂലുമായി
അമ്മ പോകുമ്പോഴും യുദ്ധം ഒരു പരാജയമാണെന്ന്
അവള്‍ തിരിച്ചറിയുന്നുണ്ട് .




നീണ്ട പട്ടു പാവാട ചുരുങ്ങി ചുരുങ്ങി
യജമാനന്‍ കണ്ണുകളൊളിപ്പിച്ച് വെക്കാറുള്ള
ഒരു മരമാവുമ്പോള്‍
വിളഞ്ഞ പാടങ്ങളില്‍ വെച്ച് പാടാറുള്ള
പാട്ട് പാടാന്‍ മഞ്ഞകിളിയോടു അവള്‍ ആവിശ്യപെടും .

No comments:

Post a Comment