വയനാടന്‍

Saturday, January 11, 2014

പൂവില്ലാത്തൊരു വസന്തം

വെയിലുണങ്ങി
പൊടിഞ്ഞ് വീണ
മരുഭൂമിയിൽ
പൂവില്ലാത്തൊരു
വസന്തം
മേഘ കുഞ്ഞുങ്ങളെ
ഓമനിയ്ക്കുകയും
ഉടുപ്പുകൾ തുന്നുകയും
ചെയ്യുന്നു.


"നീ വിതച്ചതാണീ
വരൾച്ചയെന്നു"
ചില മുരൾച്ചകൾ
ചെവികളിൽ
മണൽ കാറ്റുപോൽ
അസ്വസ്ഥമാവുന്നപ്പോഴും.

ചില വളവുകളിൽ ,
വേലികളിൽ
പൂത്തു നിൽക്കുന്ന
അശോകങ്ങളെ
തെച്ചികളെ,
ജമന്തികളെ
കണ്ടുമുട്ടുമ്പോൾ
അവളുടെ മുലകൾ
തുടിയ്ക്കുകയും
ചുണ്ടുകളിൽ
ഉമ്മകൾ നിറയുകയും
ചെയ്യുന്നു .

പക്ഷെ നീ
തൊട്ടാൽ
കരിഞ്ഞു പോകുമെന്നെരു
ഭീതി ,
പല കണ്ണുകളിൽ
മുളച്ചു തുടങ്ങുമ്പോൾ
അവളുടെ മുലകൾ
ഒഴിഞ്ഞ രണ്ടു
മണ്‍പാത്രങ്ങളാവുന്നു.

ചില സ്വപ്നങ്ങൾ
കുട്ടി നിക്കറിട്ട്
ഉടുപ്പില്ലാതെ
കളിവണ്ടിയുരുട്ടി
തൊടിയിലൂടെ
ഓടി തളർന്ന്
മടിയിലുറങ്ങുമ്പോൾ
അടിവയറിൽ നിന്ന്
പുഴകൾ
ജനിക്കുകയും
കണ്ണുകളിലൂടെ
കടൽ തിരയുകയും ചെയ്യുന്നു ....

തന്നിൽ വസന്തം
തിരഞ്ഞു മടുത്ത
ഒരു കാറ്റ്
മറ്റൊരു ചെടിയ്ക്ക്‌
വെള്ളമൊഴിക്കുന്നതിന്റെ
കളകളാരവങ്ങൾ
അവളുടെ വരൾച്ചയിൽ
പിന്നെയും തീ മഴകളാവുന്നു.


No comments:

Post a Comment