വയനാടന്‍

Tuesday, March 11, 2014

പ്രവാചകൻ ഏലിയ

'ചെറിത്ത് '
എന്ന വറ്റിയ
പുഴയുടെ കരയിലേക്ക്
പാലായനം ചെയ്യപെട്ട
ഏലിയയെ
കാക്കകൾ



തീറ്റിക്കുമ്പോഴാണ്
സറെഫത്തിലേക്ക്
ഉടനെ യാത്രയാവാൻ
ദൈവത്തിന്റെ
കാഴ്ചയില്ലാത്ത മാലാഖ
അവനോടാഞാപിക്കുന്നത്



ഈ ഇരുപത്തി മൂന്നാം വയസ്സിലും
ഒരു പെണ്‍ കുട്ടിയുടെ പ്രേമം
രുചിച്ചു നോക്കുവാൻ പോലുമാകാതെ
മരിച്ചു പോകുമെന്നയാൾ
ഇടയ്ക്കിടെ കരഞ്ഞു പോകുന്നതിനിടയിലാണ്
ജെസബെൽ രാജകുമാരിയുടെ
പച്ച നിറമാർന്ന ,
തിളങ്ങുന്ന കണ്ണുകൾ
ഓർമ്മിച്ചെത്തുന്നത് .



"ഇസ്രായേലിൽ ബാൽ ദൈവം
ആരാധിക്കപെടുവോളം
മഴ പെയ്യുകയില്ലെന്നു "
ആഹാബ് രാജാവിന്
മുന്നറിയിപ്പ് നല്കാൻ
ഗിൽഡിലെ വെറുമൊരു
മരപ്പണിക്കാരനായ തന്നെ
ദൈവം ,
തിരഞ്ഞെടുത്തതെന്തിനെന്നു
ചെറിത്തിലെ കല്ലുകളിൽ
തട്ടി തടയുമ്പോഴെല്ലാം
ഏലിയ ആലോചിക്കുന്നുണ്ട് .



ദൈവങ്ങളുടെ കുടി പകയിൽ
പോരാളികളാവാൻ ,
മനുഷ്യനെ പ്രവാചകരുടെ
വെളിപെടുത്തലുകളിലൂടെ
അടിമപെടുത്തുകയാണ്
ദൈവമെന്നു
മരപ്പണിക്കാരനായ പ്രവാചകൻ
ഏലിയയോ അയാളുടെ
കാഴ്ചയില്ലാത്ത മാലാഖയോ
പക്ഷെ വെളിപെടുത്തുന്നില്ല !

No comments:

Post a Comment