വയനാടന്‍

Sunday, August 31, 2014

നില നില്‍ക്കാനായി നില്‍ക്കുന്നവര്‍

കുന്നേല്‍ പാപ്പി,

അതായതു

എന്‍റെ അപ്പാപ്പന്‍

ചുരം കയറി ചെല്ലുമ്പോള്‍

വയറു ഉള്ളിലേക്ക്

വാരിയെല്ല് കൊണ്ട്

വലിച്ചു കെട്ടിയ

നിലയിലായിരുന്നു.

ഇടയ്ക്കിടെ

അമ്മാമ്മ കണ്ണീരു

തേകി തേകി

മുഖം കഴുകുമ്പോള്‍

അപ്പാപ്പന്‍ നീണ്ട

ഓരോ നെടുവീര്‍പ്പിട്ടു

കൊടുക്കും .





മലയും ,കാടും ,

കൂരയും, തൈവങ്ങളും

കാവും ,പുഴയും

ആദിവാസികളുടെ

ആയിരുന്നപ്പോള്‍ .

വിശപ്പ്‌ ചുമന്നു

ചെന്ന അപ്പാപ്പനും

അമ്മാമ്മക്കും

മുലയുടുപ്പില്ലാത്ത

പെണ്ണുങ്ങള്‍

കാച്ചിലും കാന്താരിയും

കൊടുത്തു നിറച്ചു .





പകലുകളില്‍

അപ്പാപ്പന്‍

കാടിനെ ഓടിക്കാന്‍ പോകും

കാട്ടുപന്നികള്‍

അപ്പാപ്പനെ തിരിച്ചോടിക്കും .

തണുക്കുമ്പോള്‍

അപ്പാപ്പന്‍ അമ്മാമ്മയുടെ

ഏറു മടത്തിലേക്ക് വരും

തണുപ്പ് മാറുമ്പോള്‍

അമ്മാമ്മ പെറും

പത്തു തണുപ്പ് കഴിഞ്ഞപ്പോള്‍

എഴെണ്ണം കയ്യിലുണ്ടായിരുന്നു.





കാട് ഓടി പോയ

വഴിയത്രയും

പിന്നീട് ,

അപ്പാപ്പന്‍റെതായി .

തിരിച്ചോടി വന്ന

പന്നികളെ ,

അമ്മാമ്മ ഉപ്പ് ചേര്‍ത്ത്

ഉണക്കാനിട്ടു .






പാപ്പി അപ്പാപ്പന്‍

കഴിഞ്ഞ എട്ടു നോയമ്പിന്‍റെ

നാളില്‍ മരിച്ചു പോയി .

ഞങ്ങളുടെ അമ്മാമ്മക്ക്

കാച്ചില് കൊടുത്ത

ആദിവാസിയുടെ

മക്കളും കൊച്ചു മക്കളും

ഇപ്പോളും ഉണ്ട്.

തെയ്യവും ,

തൈവങ്ങളും ഇല്ലാതെ

തിന്നാന്‍

കാച്ചിലില്ലാതെ ,

കിടക്കാന്‍

ഭൂമിയില്ലാതെ

നില്‍ക്കുകയാണ്.





കാടില്ലാതെ ,

പുഴകളില്ലാതെ,

തന്‍റെതായി

ഒരടയാളം പോലുമില്ലാതെ,

നില നില്‍ക്കാനായി

അവര്‍ നില്‍ക്കുന്നുണ്ട് .

പക്ഷെ ,

ഞങ്ങളുടെ അമ്മാമ്മ

ഇപ്പോള്‍

അമേരിക്കയിലാണ്.

കൊച്ചു മോളുടെ

മോളെ കാണാന്‍

പോയിരിക്കുകയാണ്.

No comments:

Post a Comment